ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിൽ വലിയ ഘടനാപരമായ മാറ്റത്തിന് തുടക്കമാകുന്നു. ഭാവിയിൽ വിക്ഷേപണ വാഹനങ്ങളുടെയും പതിവ് ഉപഗ്രഹങ്ങളുടെയും നിർമാണത്തിൽ നിന്ന് ISRO ക്രമേണ പിന്മാറി, ഈ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൈമാറുമെന്ന് IN-SPACe ചെയർമാൻ ഡോ. പവൻ ഗോയങ്ക പറഞ്ഞു.
ISRO ഇനി വിക്ഷേപണ വാഹനങ്ങൾ നിർമിക്കില്ല; അതെല്ലാം സ്വകാര്യ മേഖലയോ PSU-കളോ ആയിരിക്കും ചെയ്യുക” എന്നാണ് ഗോയങ്ക വ്യക്തമാക്കിയത്. ഈ മാറ്റത്തിന്റെ ആദ്യഘട്ടം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന SSLVയുടെ സാങ്കേതികവിദ്യയും ഉൽപ്പാദനാവകാശവും ടെൻഡർ നടപടികളിലൂടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) കൈമാറിയിട്ടുണ്ട്.
അടുത്ത ഘട്ടത്തിൽ ഇന്ത്യയുടെ PSLVയും LVM3യും സ്വകാര്യവത്കരണത്തിലേക്ക് നീങ്ങാനാണ് സാധ്യത. SSLVയുടെ കാര്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കും പങ്കാളികളാകാൻ കഴിഞ്ഞിരുന്നെങ്കിലും, വരാനിരിക്കുന്ന കൈമാറ്റ നടപടിയിൽ സ്വകാര്യ കമ്പനികൾക്ക് മാത്രമായിരിക്കും അവസരം നൽകുകയെന്നാണ് ഗോയങ്ക പറഞ്ഞത്.
റോക്കറ്റുകളുടെയും പതിവ് ഉപഗ്രഹങ്ങളുടെയും നിർമാണത്തിൽ നിന്ന് മാറി ISRO കൂടുതൽ ഗവേഷണ-വികസന സ്ഥാപനമായി പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ശാസ്ത്രീയ ദൗത്യങ്ങൾ, പുതിയ സാങ്കേതികവിദ്യകളുടെ വികസനം, പ്രത്യേക ആവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾ, സ്വകാര്യ കമ്പനികൾക്ക് സ്വന്തമായി നിർമിക്കാൻ ബുദ്ധിമുട്ടുള്ള നൂതന അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ ISRO കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
സാങ്കേതികവിദ്യ പക്വതയിലെത്തിയ ശേഷം അത് വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിനായി സ്വകാര്യ മേഖലയിലേക്ക് കൈമാറും. ISRO ഇതിനകം 120 സാങ്കേതികവിദ്യകൾ സ്വകാര്യ മേഖലയിലേക്ക് കൈമാറിയതായും ഗോയങ്ക വ്യക്തമാക്കി. പുതിയൊരു വിക്ഷേപണകേന്ദ്രത്തിന്റെ പ്രവർത്തനച്ചുമതലയും സ്വകാര്യ വ്യവസായത്തിന് കൈമാറാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അടുത്ത നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ നിലവിലെ ഏകദേശം 80 കോടി ഡോളറിൽ നിന്ന് 2033ഓടെ 440 കോടി ഡോളറായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി സർക്കാർ ആവശ്യകത, ബഹിരാകാശ സാങ്കേതികവിദ്യകൾ പരമ്പരാഗത ബഹിരാകാശ മേഖലയ്‌ക്ക് പുറത്തുള്ള വ്യവസായങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്നത്, അന്താരാഷ്‌ട്ര വിപണിയിലേക്കുള്ള വ്യാപനം എന്നിവ പ്രധാന വളർച്ചാ ഘടകങ്ങളാകുമെന്ന് ഗോയങ്ക പറഞ്ഞു.
സർക്കാർ തന്നെ പ്രധാന ഉപഭോക്താവായി പ്രവർത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ മന്ത്രാലയം ഇതിനകം സ്വകാര്യ കമ്പനികളിൽ നിന്ന് 31 ഉപഗ്രഹങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ISRO 21 ഉപഗ്രഹങ്ങൾ കൂടി നിർമിക്കുമെന്നാണ് പദ്ധതി. സ്വകാര്യ കമ്പനികൾ ഉപഗ്രഹങ്ങളും മറ്റ് ബഹിരാകാശ ആസ്തികളും സ്വന്തമാക്കി അവയിൽ നിന്നുള്ള ഡാറ്റയും സേവനങ്ങളും വാണിജ്യവത്കരിക്കുന്ന ownership-based commercial model-ലേക്കും ഇന്ത്യ നീങ്ങുകയാണ്.
അതായത്, ഇന്ത്യയുടെ ബഹിരാകാശ ശക്തിയായി ISROയെ ഉയർത്തിയ റോക്കറ്റ്-ഉപഗ്രഹങ്ങളുടെ പതിവ് നിർമാണ ചുമതലകൾ ക്രമേണ വ്യവസായ മേഖലയിലേക്ക് മാറുകയും, അടുത്ത തലമുറയിലെ സാങ്കേതികവിദ്യകളും ശാസ്ത്രീയ ദൗത്യങ്ങളും വികസിപ്പിക്കുന്നതിൽ ISRO കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.















