72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: കേരളത്തിന്റെ ജലോത്സവപ്പെരുമയ്‌ക്ക് ആവേശം പകരുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇന്ന് പുന്നമടക്കായലിൽ തുടക്കമാകും. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 71 വള്ളങ്ങളാണ് വിവിധ മത്സര ഇനങ്ങളിലായി മാറ്റുരയ്‌ക്കുന്നത്. വള്ളങ്ങളുടെ താളത്തിനൊപ്പം ആയിരക്കണക്കിന് കാണികളുടെ ആവേശവും പുന്നമടയിൽ ഇന്ന് നിറയും.

മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കും. കേരളത്തിന്റെ ഏറ്റവും വലിയ ജലോത്സവങ്ങളിലൊന്നായ നെഹ്‌റു ട്രോഫിയുടെ 72-ാം പതിപ്പിന് ഇത്തവണയും വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല.

വള്ളംകളി കാണാൻ എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിക്കെത്തുന്നവർ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശത്ത് എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം.

ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ ബസ് സർവീസ് നടത്തും.

ജില്ലാ കോടതിപ്പാലത്തിന്റെ നിർമാണ പ്രവൃത്തി കൂടി നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്‌ക്ക് ഒന്ന് മുതൽ വൈകിട്ട് ആറുവരെ കെ.എസ്.ആർ.ടി.സി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല.

എറണാകുളം ഭാഗത്തുനിന്ന് എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തും. യാത്രക്കാരെ ഇറക്കിയ ശേഷം വൈ.എം.സി.എ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കോട്ട് പോകും.

കൊല്ലം ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈ.എം.സി.എ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തും. യാത്രക്കാരെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്കാണ് സർവീസ് നടത്തുക.

ആലപ്പുഴ–ചങ്ങനാശ്ശേരി റോഡിലൂടെ എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കില്ല. കൈതവന ജംഗ്ഷനിൽ നിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷൻ വഴി യാത്രക്കാരെ ഇറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി ബസുകൾ മടങ്ങും.

വള്ളംകളി കാണാനെത്തുന്നവർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പുന്നമടയിൽ ചുണ്ടൻവള്ളങ്ങളുടെ തുഴച്ചിലും കാണികളുടെ ആവേശാരവവും ഒരുമിക്കുമ്പോൾ കേരളത്തിന്റെ ജലോത്സവചരിത്രത്തിലെ മറ്റൊരു ആവേശദിനത്തിനാണ് ഇന്ന് ആലപ്പുഴ സാക്ഷിയാകുന്നത്.

Share