സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

Published by
ജനം വെബ്‌ഡെസ്ക്

കൊട്ടാരക്കര: സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. റോബിൻ വർഗീസിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

സ്കൂൾ കാലത്ത് സഹപാഠികളായിരുന്ന ഇരുവരും പിന്നീട് വർഷങ്ങളോളം ബന്ധം പുലർത്തിയിരുന്നില്ല. യുവതിയുടെ വിവാഹശേഷം വീണ്ടും സമൂഹമാധ്യമത്തിലൂടെയാണ് എസ്ഐ ബന്ധം സ്ഥാപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന് പ്രതികരണമായാണ് എസ്ഐ ആദ്യം സന്ദേശമയച്ചതെന്നും തുടർന്ന് സൗഹൃദം തുടരുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

തുടർന്ന് വീട്ടിലെത്തിയ എസ്ഐ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. പിന്നീട് താൻ ഗർഭിണിയാണെന്നും  യുവതി വിവാഹം കഴിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഭർത്താവിന് അയച്ചുനൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ ആരോപണമുണ്ട്.

പരാതിക്കാരിയായ വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു മകളുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച കൊട്ടാരക്കര പൊലീസ് യുവതിയുടെ മൊഴിയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

സംഭവം പുറത്തുവന്നതിന് പിന്നാലെ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Share