മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Published by
ജനം വെബ്‌ഡെസ്ക്

അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരനും കുടുംബവും പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ആത്മഹത്യ ചെയ്യുമെന്ന് അനഘ പ്രതിശ്രുത വരനായ വിഷ്ണുവിന് വീഡിയോ സന്ദേശം അയച്ചിരുന്നെന്നും, ഇക്കാര്യം വിഷ്ണു ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

വിഷ്ണുവിന്റെ അമ്മയുടെ ഓഡിയോ സന്ദേശവും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. ആത്മഹത്യാ മുന്നറിയിപ്പ് നൽകിയിട്ടും അനഘയെ പരിഹസിക്കുന്ന തരത്തിലായിരുന്നു വിഷ്ണുവിന്റെ അമ്മയുടെ പ്രതികരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

അരൂർ സ്വദേശിനിയായ 25കാരി അനഘയും തൃശൂർ സ്വദേശിയായ വിഷ്ണുവും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹനിശ്ചയം നടത്തി. നവംബറിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറിയത്.

ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി വിഷ്ണു ജോലി ചെയ്യുന്ന അബുദാബിയിലെത്തിയും അനഘ നേരിട്ട് സംസാരിച്ചിരുന്നു. എന്നാൽ ഇതും ഫലം കണ്ടില്ല. കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അനഘയെ ബന്ധുക്കൾ വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തിച്ചു. രാത്രിയിൽ മുറിയിൽ കയറിയ അനഘ, വീട്ടുകാർ ഉറങ്ങിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.

തൂങ്ങിമരിക്കാനുള്ള കുരുക്കിട്ട ശേഷം അനഘ അതിന്റെ വീഡിയോ വിഷ്ണുവിന് അയച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ സംശയം. ഈ വീഡിയോ വിഷ്ണു അമ്മയ്‌ക്ക് കൈമാറിയെന്നും കുടുംബം ആരോപിക്കുന്നു. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും വിഷ്ണു വിവരം ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിൽ അനഘയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാട്.

മരിക്കുന്നതിന് മുമ്പ് വിഷ്ണുവിന്റെ അമ്മ അയച്ച ഓഡിയോ സന്ദേശം അനഘ സ്വന്തം അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ഇതാണ് പൊലീസിന് കൈമാറിയ തെളിവുകളിൽ പ്രധാനപ്പെട്ടത്.

നിലവിൽ അസ്വാഭാവിക മരണത്തിനാണ് അരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ തെളിവുകൾ ലഭിച്ചാൽ വിഷ്ണുവിനും അമ്മയ്‌ക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ലഭ്യമായ ഓഡിയോ സന്ദേശമടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അനഘയുടെ കുടുംബം.

Share