ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: ഓണാഘോഷങ്ങൾക്ക് വേറിട്ടൊരു കാഴ്ചയൊരുക്കി ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ. ഉത്രാട ദിനമായ ഇന്ന് ക്ഷേത്രത്തിലെത്തിയ വാനരന്മാർക്ക് ഭക്തർ ഓണസദ്യ ഒരുക്കി. വർഷങ്ങളായി തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഇത്തവണയും വാനരന്മാർക്ക് സദ്യ വിളമ്പിയത്.

വാഴയിലയിൽ ചോറും വിവിധ കറികളും ഉൾപ്പെടെയുള്ള സദ്യയാണ് വാനരന്മാർക്കായി ഒരുക്കിയത്. ക്ഷേത്ര പരിസരത്തെത്തിയ വാനരന്മാർ സദ്യ കഴിക്കുന്ന കൗതുക കാഴ്ചയാണ് സമ്മാനിച്ചത്. ഓണക്കാലത്തെ കരുതലിന്റെയും സഹജീവി സ്നേഹത്തിന്റെയും പ്രതീകമായാണ് വാനരസദ്യയെ വിശേഷിപ്പിക്കുന്നത്.

ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരസദ്യയ്‌ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ‘ആരും വിശന്നിരിക്കരുത്’ എന്ന സന്ദേശം കൂടി മുന്നോട്ടുവയ്‌ക്കുന്നതാണ് ഓണക്കാലത്തെ ഈ വേറിട്ട സദ്യ. തിരുവോണ ദിനമായ നാളെയും ഇവിടെ സദ്യയുണ്ട്.

ചോറ്, പരിപ്പ്, പപ്പടം, പച്ചടി, അവിയൽ, അച്ചാർ തുടങ്ങിയ വിഭവങ്ങളാണ് ഇത്തവണത്തെ  ഉൾപ്പെടുത്തിയിരിക്കുന്നത്. വാനരന്മാർക്ക് അവിയലും പായസവുമാണ് ഏറെ പ്രിയമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്. പപ്പടം, ശർക്കരവരട്ടി, കായ വറുത്തത് തുടങ്ങിയവയും ഇഷ്ടവിഭവങ്ങളാണ്.

വാനരന്മാർക്കായി പ്രത്യേകമായി ഒരുക്കിയ ഭക്ഷണശാലയിലാണ് സദ്യ വിളമ്പിയത്. ആദ്യം ഒരു കൂട്ടം വാനരന്മാർ എത്തി ഭക്ഷണം കഴിച്ച് മടങ്ങി. പിന്നാലെ മറ്റൊരു കൂട്ടം എത്തി. ഇത്തരത്തിൽ ഓരോ കൂട്ടമായി വാനരന്മാർ എത്തിക്കൊണ്ടിരുന്നു. സദ്യ ആരംഭിച്ചപ്പോൾ ചില വാനരന്മാർ മടിച്ചുനിന്നെങ്കിലും പിന്നീട് ഭക്ഷണത്തിനായി മുന്നോട്ടെത്തുകയായിരുന്നു.

ശാസ്താംകോട്ടയിലെ വാനരസാന്നിധ്യത്തിന് രാമായണ കാലത്തോളം പഴക്കമുണ്ടെന്നാണ് ഐതിഹ്യം. രാവണനിഗ്രഹത്തിന് ശേഷം അയോധ്യയിലേക്ക് മടങ്ങുകയായിരുന്ന ശ്രീരാമനും വാനരസേനയും ശാസ്താംകോട്ടയിലെത്തിയെന്നും, വാനരസേനയിലെ ഒരു സംഘത്തെ ശാസ്താവിന്റെ തോഴരായി ഇവിടെ നിയോഗിച്ചെന്നുമാണ് വിശ്വാസം. ഈ വാനരക്കൂട്ടത്തിന്റെ പിൻതലമുറയാണ് ക്ഷേത്രപരിസരത്ത് തുടരുന്നതെന്നാണ് ഐതിഹ്യം.

Share