തിരുവനന്തപുരം: പകൽ വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ നിരക്കും രാത്രി പീക്ക് സമയത്ത് കൂടുതൽ നിരക്കും ഈടാക്കുന്ന ടി.ഒ.ഡി (ടൈം ഓഫ് ഡേ) ബില്ലിംഗ് സംവിധാനം കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ നിർദ്ദേശം. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ മൾട്ടി ഇയർ താരിഫ് കരട് ചട്ടത്തിലാണ് നിർദേശം.
സംസ്ഥാനത്തെ പകുതിയിലധികം വൈദ്യുതി ഉപഭോക്താക്കൾക്ക് ഇതിനകം ടി.ഒ.ഡി മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾ, 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ ഉപഭോക്താക്കൾ, പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾ എന്നിവർക്കാണ് ടി.ഒ.ഡി ബില്ലിംഗ് ബാധകം.
കൂടുതൽ വിഭാഗങ്ങളിലേക്ക് സംവിധാനം വ്യാപിപ്പിക്കണമെന്നാണ് പുതിയ കരട് ചട്ടത്തിലെ നിർദേശം. ടി.ഒ.ഡി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പരിഗണിച്ച് അടുത്ത അഞ്ച് വർഷത്തേക്കുള്ള വരവ്-ചെലവ് കണക്കും താരിഫ് പ്രൊപ്പോസലും നവംബർ 30നകം കെ.എസ്.ഇ.ബി സമർപ്പിക്കണം.
പകൽ സോളാർ വൈദ്യുതി ഉൾപ്പെടെ താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാണെങ്കിലും അതിന്റെ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നില്ലെന്നാണ് റഗുലേറ്ററി കമ്മിഷന്റെ വിലയിരുത്തൽ. കൂടുതൽ വൈദ്യുതി ആവശ്യമായ മോട്ടോർ പമ്പ്, വാഷിംഗ് മെഷീൻ, അയൺ ബോക്സ്, ഇലക്ട്രിക് വാഹന ചാർജിംഗ് തുടങ്ങിയവ പകൽ സമയത്തേക്ക് മാറ്റിയാൽ വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ കഴിയും.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ: നോർമൽ സോൺ
വൈകിട്ട് 6 മുതൽ രാത്രി 10 വരെ: പീക്ക് ടൈം സോൺ
രാത്രി 10 മുതൽ രാവിലെ 6 വരെ: ഓഫ് പീക്ക് സോൺ
പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നോർമൽ സോണിൽ നിലവിലെ താരിഫ് നിരക്കിനെക്കാൾ 10 ശതമാനം കുറവും, പീക്ക് സമയത്ത് 25 ശതമാനം അധികവും ഈടാക്കും. ഓഫ് പീക്ക് സമയത്ത് സാധാരണ താരിഫ് നിരക്കായിരിക്കും ബാധകം.
20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് നോർമൽ സോണിൽ സാധാരണ നിരക്കിനെക്കാൾ 10 ശതമാനം കുറവും, പീക്ക് സമയത്ത് 50 ശതമാനം അധികവും ഈടാക്കും. ഓഫ് പീക്ക് സമയത്ത് സാധാരണ താരിഫ് നിരക്കായിരിക്കും.എൽ.ടി., എച്ച്.ടി., ഇ.എച്ച്.ടി. വിഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് നോർമൽ സോണിൽ സാധാരണ താരിഫ് നിരക്കും പീക്ക് സമയത്ത് 50 ശതമാനം അധിക നിരക്കും ബാധകമാണ്. ഓഫ് പീക്ക് സമയത്ത് 25 ശതമാനം കുറവായിരിക്കും നിരക്ക്.
വൈദ്യുതി ഉപയോഗം കുറഞ്ഞ ചെലവുള്ള സമയത്തേക്ക് മാറ്റുന്നതിലൂടെ ഉപഭോക്താക്കൾക്ക് ബിൽ കുറയ്‌ക്കാനും വൈദ്യുതി ആവശ്യകത കാര്യക്ഷമമായി നിയന്ത്രിക്കാനും ടി.ഒ.ഡി സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.















