വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ജി അന്തരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കന്യാകുമാരി: വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ജി അന്തരിച്ചു. ലാളിത്യവും സമര്‍പ്പണവും നിറഞ്ഞ ജീവിതം നയിച്ച അദ്ദേഹം യഥാര്‍ഥ കര്‍മയോഗിയായിരുന്നു. രാഷ്‌ട്രസേവനത്തിനായി ജീവിതം സമര്‍പ്പിച്ച ബാലകൃഷ്ണന്‍ജിയുടെ വിയോഗം വിവേകാനന്ദ കേന്ദ്രത്തിനും ദേശീയ സേവനരംഗത്തിനും വലിയ നഷ്ടമാണ്. 1937 മേയില്‍ തൃശൂര്‍ പഴയന്നൂരിലെ വെങ്ങാനെല്ലൂരില്‍ ജനിച്ച ബാലകൃഷ്ണന്‍ജി ചേലക്കര ഗവ. ഹൈസ്‌കൂള്‍, തൃശൂര്‍ കേരളവര്‍മ കോളേജ്, കോയമ്പത്തൂര്‍ എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേഷന്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1957ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന അദ്ദേഹം 16 വര്‍ഷത്തോളം രാജ്യത്തിന്റെ വിവിധ അതിര്‍ത്തി മേഖലകളില്‍ സേവനമനുഷ്ഠിച്ചു.

1973ല്‍ വ്യോമസേനയിലെ ഉദ്യോഗം ഉപേക്ഷിച്ച് ഏകനാഥ് റാനഡേജിയുടെ ആഹ്വാനം സ്വീകരിച്ചാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യ ബാച്ചിലെ ‘ജീവന്‍വ്രതി’യായി അദ്ദേഹം മാറിയത്. കുടുംബജീവിതം ഉപേക്ഷിച്ച് പൂര്‍ണസമയ രാഷ്‌ട്രസേവനത്തിനായി ജീവിതം സമര്‍പ്പിച്ച അദ്ദേഹം പിന്നീട് വിവേകാനന്ദ കേന്ദ്രത്തിന്റെ വിവിധ ചുമതലകള്‍ ഏറ്റെടുത്തു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അരുണാചല്‍ പ്രദേശില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം വനവാസി മേഖലകളില്‍ വീടുവീടാന്തരം സഞ്ചരിച്ച് കുട്ടികളെ കണ്ടെത്തുകയും വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. ഇതിലൂടെ പ്രദേശത്തിന്റെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.

സ്വാമി വിവേകാനന്ദന്റെ ഭാരതപരിക്രമയെ അനുസ്മരിപ്പിച്ച് കൊല്‍ക്കത്ത മുതല്‍ കന്യാകുമാരി വരെ 347 ദിവസം കൊണ്ട് 22,000 കിലോമീറ്റര്‍ സഞ്ചരിച്ച ചരിത്രയാത്രയുടെ മുഖ്യസൂത്രധാരനും ബാലകൃഷ്ണന്‍ജിയായിരുന്നു. വിവേകാനന്ദ കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും ദൗത്യങ്ങളും ലോകമെമ്പാടും എത്തിക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിച്ചു.

ഉന്നത പദവികള്‍ വഹിച്ചപ്പോഴും ലാളിത്യവും വിനയവും ജീവിതത്തിന്റെ മുഖമുദ്രയായി അദ്ദേഹം നിലനിര്‍ത്തി. അഖിലേന്ത്യാ പ്രസിഡന്റ് പോലുള്ള ഉന്നത പദവി വഹിച്ചിരുന്നപ്പോഴും സ്വന്തമായി ഒരു കാര്‍ പോലും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃകയായിരുന്നു. പി. പരമേശ്വര്‍ജിക്കുശേഷമാണ് ബാലകൃഷ്ണന്‍ജി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്. പരമേശ്വര്‍ജിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് കേന്ദ്രത്തിന്റെ വളര്‍ച്ചയിലും സേവനപ്രവര്‍ത്തനങ്ങളുടെ വ്യാപനത്തിലും നിര്‍ണായക പങ്കുണ്ടായിരുന്നു. ബാലകൃഷ്ണന്‍ജിയുടെ ത്യാഗപൂര്‍ണമായ ജീവിതവും രാഷ്‌ട്രസേവനവും വരുംതലമുറകള്‍ക്ക് എന്നും പ്രചോദനമായിരിക്കും.

Share