സുകുമാര കുറുപ്പ് മരിച്ചെന്ന് അന്വേഷണ സംഘം; പതിറ്റാണ്ടുകള്‍ നീണ്ട തിരച്ചിലിന് അവസാനമാകുന്നു?

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരള പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് മരിച്ചുവെന്ന നിഗമനത്തില്‍ പുതിയ അന്വേഷണ സംഘം. കുറുപ്പ് എവിടെയാണെന്ന ചോദ്യത്തിന് ഇതോടെ അവസാനമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കുറച്ച് വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമര്‍പ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. ഹൃദ്രോഗത്തെ തുടര്‍ന്ന് കുറുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മൂന്ന് മാസം മുമ്പാണ് കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിന് ശേഷം കുറുപ്പിനെ നേരില്‍ കണ്ടതായി പറയപ്പെടുന്ന ഏക മലയാളിയും ജാര്‍ഖണ്ഡില്‍ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനിയുമായ രത്‌നമ്മയുടെ മൊഴിയാണ് പുതിയ അന്വേഷണത്തിലെ പ്രധാന തെളിവുകളിലൊന്ന്. രത്‌നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഐസിയുവില്‍ കഴിഞ്ഞിരുന്ന വ്യക്തി സുകുമാര കുറുപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അന്ന് കുറുപ്പിന് ഏകദേശം 40 വയസായിരുന്നു. സംഭവം നടന്ന് നാല് പതിറ്റാണ്ട് പിന്നിട്ട സാഹചര്യത്തില്‍ ഹൃദ്രോഗബാധിതനായിരുന്ന ഒരാള്‍ ഇത്രയും കാലം ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. കുറുപ്പിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്കും പിന്നീട് ഇയാളുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 1984 ജനുവരി 22ന് പുലര്‍ച്ചെയാണ് സുകുമാര കുറുപ്പ് സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി താന്‍ മരിച്ചതായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടത്തിയത്.

ഇതിനായി ചാക്കോ എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ച കേസിലാണ് കുറുപ്പ് പ്രതിയായത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ സുകുമാര കുറുപ്പിനെ കണ്ടെത്താന്‍ കേരളത്തിനകത്തും പുറത്തുമായി വര്‍ഷങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. പുതിയ അന്വേഷണ സംഘത്തിന്റെ നിഗമനം അംഗീകരിക്കപ്പെടുന്നതോടെ കേരളത്തെ പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന സുകുമാര കുറുപ്പ് കേസിലെ തിരച്ചിലിനും ഔദ്യോഗികമായി അവസാനമാകാന്‍ സാധ്യതയുണ്ട്.

Share