നാഗ്പൂർ: കന്യാകുമാരി വിവേകാനന്ദ കേന്ദ്ര അധ്യക്ഷൻ എ. ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അഗാധമായ അനുശോചനം രേഖപ്പെടുത്തി. സ്വാമി വിവേകാനന്ദൻ മുന്നോട്ടുവച്ച വിശ്വബന്ധുത്വത്തിന്റെയും മനുഷ്യസേവനത്തിന്റെയും സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും രാഷ്‌ട്ര-സമൂഹ സേവനത്തിനുമായി സമ്പൂർണ ജീവിതം സമർപ്പിച്ച കർമ്മയോഗിയുടെ വിയോഗമാണിതെന്ന് ആർഎസ്എസ് അനുസ്മരിച്ചു.
ലളിതമായ ജീവിതവും നിസ്വാർത്ഥ സേവനവും ത്യാഗവും ഹിന്ദുത്വത്തോടുള്ള അചഞ്ചലമായ നിഷ്ഠയും എ. ബാലകൃഷ്ണൻജിയുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നുവെന്ന് അനുശോചനക്കുറിപ്പിൽ മോഹൻ ഭാഗവതും ദത്താത്രേയ ഹൊസബാളെയും വ്യക്തമാക്കി. സാമൂഹിക പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ ജീവിതം എന്നും പ്രചോദനമായി നിലനിൽക്കുമെന്നും അവർ പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ കർമ്മസന്ദേശം മുന്നോട്ടുകൊണ്ടുപോകുന്നതിനായി കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ രൂപീകരിച്ച ആജീവനാന്ത സമർപ്പിത ജീവൻവ്രതി സംഘത്തിലെ ഒന്നാം തലമുറയിലെ പ്രവർത്തകനായിരുന്നു എ. ബാലകൃഷ്ണൻജി. രാഷ്‌ട്രസേവനവും സമൂഹസേവനവും ജീവിതലക്ഷ്യമാക്കി പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനപാരമ്പര്യത്തെയും ആർഎസ്എസ് പ്രത്യേകം അനുസ്മരിച്ചു.
വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലും സ്വാമി വിവേകാനന്ദന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ബാലകൃഷ്ണൻജി നിർണായക പങ്കുവഹിച്ചുവെന്ന് ആർഎസ്എസ് വിലയിരുത്തി. വിശ്വബന്ധുത്വം, മനുഷ്യസേവനം, രാഷ്‌ട്രനിർമാണം എന്നീ ആശയങ്ങൾ ജീവിതത്തിൽ പകർത്തിയ സമർപ്പിത പ്രവർത്തകനായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
“അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമൂഹത്തിന് ഒരു മഹാത്മാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്”, ആർഎസ്എസ് നേതൃത്വം പറഞ്ഞു.
ദിവംഗതനായ എ. ബാലകൃഷ്ണൻജിക്ക് വിനീതമായ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മോഹൻ ഭാഗവതും ദത്താത്രേയ ഹൊസബാളെയും അറിയിച്ചു. പുണ്യാത്മാവിന് പരമഗതിയും മോക്ഷവും ലഭിക്കണമെന്ന് പരമാത്മാവിനോട് പ്രാർത്ഥിക്കുന്നതായും അവർ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യത്തിനും സമൂഹത്തിനുമായി സമർപ്പിത ജീവിതം നയിച്ച ബാലകൃഷ്ണൻജിയുടെ സേവനവും ത്യാഗവും വരും തലമുറകൾക്ക് പ്രചോദനമായി തുടരുമെന്നും ആർഎസ്എസ് നേതൃത്വം അനുസ്മരിച്ചു.