സണ്ണി കപിക്കാടിന്റെ പരാമർശത്തിനെതിരെ പന്തളം കൊട്ടാരം; ‘മാപ്പർഹിക്കാത്ത നടപടി, ഹിന്ദു സമൂഹവും വിശ്വാസി സമൂഹവും ക്ഷമിക്കില്ല’, ശക്തമായ നിയമനടപടി വേണം’

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി കപിക്കാട് നടത്തിയ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധവുമായി പന്തളം കൊട്ടാരം. കപിക്കാടിന്റെ നിരുത്തരവാദപരമായ ജൽപനങ്ങളെ ശക്തമായി അപലപിക്കുന്നതായി കൊട്ടാരം വ്യക്തമാക്കി.

ഹിന്ദു സമൂഹം മാത്രമല്ല, ഏതൊരു വിശ്വാസി സമൂഹവും ഇത്തരം വാക്കുകൾ ക്ഷമിക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു. മാപ്പ് അർഹിക്കാത്ത നടപടിയാണിതെന്നും കൊട്ടാരം വ്യക്തമാക്കി.

ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അപകീർത്തിപ്പെടുത്തുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ ഇത്തരം പ്രവണതകൾ ഏറെ ആശങ്കാജനകമാണ്. ഇത്തരം പരാമർശങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.

മാളികപ്പുറത്തമ്മയെ അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും കൊട്ടാരം ചൂണ്ടിക്കാട്ടി. അതിനാൽ മാളികപ്പുറത്തമ്മയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ വിശ്വാസികളുടെ വികാരത്തെ ഗുരുതരമായി വ്രണപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കി.

സണ്ണി കപിക്കാട് തന്റെ പരാമർശത്തിൽ മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. അതോടൊപ്പം, വിഷയത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.

വിശ്വാസങ്ങളെയും ആരാധനാ സങ്കൽപ്പങ്ങളെയും അപമാനിക്കുന്ന പ്രസ്താവനകൾക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ സംരക്ഷണം നൽകാനാകില്ലെന്ന നിലപാടാണ് പന്തളം കൊട്ടാരം സ്വീകരിച്ചിരിക്കുന്നത്.

ശബരിമലയും അയ്യപ്പസ്വാമിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ ആഴത്തിലുള്ള ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെയും ബന്ധപ്പെട്ട ദേവസ്വം സംവിധാനങ്ങളുടെയും ഉത്തരവാദിത്വമാണെന്നും കൊട്ടാരം വ്യക്തമാക്കി.

സണ്ണി കപിക്കാടിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് പന്തളം കൊട്ടാരത്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Share