നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച നേപ്പാളില്‍ 100ഓളം ഭാരതവംശജരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനീസ് അതിര്‍ത്തി മേഖലയിലുണ്ടായിരുന്ന 400 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും, അവിടെ കുടുങ്ങിയ 96 പേര്‍ കരമാര്‍ഗം സുരക്ഷിതമായി നേപ്പാളിലെത്തിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള 21 ഇന്ത്യക്കാര്‍ ഉച്ചയോടെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലെത്തി. ഇവരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിമാനത്താവളത്തിലെത്തി നേരിട്ട് കണ്ടു. രക്ഷപ്പെട്ടവരുമായി സംസാരിച്ചത് ഏറെ വികാരഭരിതമായ അനുഭവമായിരുന്നെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേപ്പാള്‍ സൈന്യത്തിനും സര്‍ക്കാരിനും, യാത്ര സുഗമമാക്കിയ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കും മന്ത്രി നന്ദി അറിയിച്ചു.

ചൈനീസ് അതിര്‍ത്തി മേഖലയിലുള്ള 400 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അവരുമായി അധികൃതര്‍ക്ക് നിരന്തരം ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രക്ഷപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നേപ്പാളിലേക്ക് മൂന്നാമത്തെ ബാച്ച് ദുരിതാശ്വാസ സഹായം അയയ്‌ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ ഇതിനകം പുറപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ ബാച്ചും വൈകുന്നേരത്തോടെ അയയ്‌ക്കും.

ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ടണല്‍ റെസ്‌ക്യൂ ടീമിന്റെ സഹായം നേപ്പാള്‍ തേടിയിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യ പ്രാഥമിക നിരീക്ഷണ സംഘത്തെ ഉടന്‍ അയയ്‌ക്കും. ഇതിന് പുറമെ മെഡിക്കല്‍ സംഘത്തെയും നിയോഗിക്കുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ബെയ്‌ലി പാലങ്ങളും സാങ്കേതിക സംഘങ്ങളെയും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു ബെയ്‌ലി പാലം ഇതിനകം നേപ്പാളില്‍ എത്തിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയെയും ആവശ്യമായ ഉപകരണങ്ങളെയും വിട്ടുനല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നേപ്പാള്‍ സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അയല്‍രാജ്യത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.

Share