തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ചേന്തി അനിലിനെ സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് നിർദേശം നൽകിയതിനെ തുടർന്ന് ഡിസിസി അധ്യക്ഷൻ എൻ. ശക്തനാണ് നടപടി സ്വീകരിച്ചത്. കോൺഗ്രസ് അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചതും മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതുമാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കോൺഗ്രസിനുള്ളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ചേന്തി അനിലെങ്കിലും തെറ്റായ നടപടികളെ പിന്തുണയ്‌ക്കില്ലെന്ന നിലപാടാണ് ചെന്നിത്തലയുടെ ഓഫീസും സ്വീകരിച്ചത്.
അതേസമയം, പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും ചേന്തി അനിലിനെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത് അദ്ദേഹത്തെ തടയുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതായി റിപ്പോർട്ടുണ്ട്. ശ്രീകാര്യം, തുമ്പ പോലീസ് സ്റ്റേഷനുകളിൽ ചേന്തി അനിലിനെതിരെ നിരവധി കേസുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്യായമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇന്നലെ അർധരാത്രിയോടെ ശ്രീകാര്യം പോലീസ് അനിലിനെ കസ്റ്റഡിയിലെടുത്തിരുന്നു.
ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് ചേന്തിയിലെ സംഘം തടഞ്ഞത്. മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന പരിപാടിയിൽ അവസാന നിമിഷം അദ്ദേഹം എത്തിയില്ലെന്നതിനെ തുടർന്നാണ് വാഹനവ്യൂഹത്തിന് കൈകാണിച്ചതെന്നാണ് ചേന്തി അനിലിന്റെ വിശദീകരണം.
മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും വാഹനവ്യൂഹത്തിന് കൈകാണിച്ചപ്പോൾ മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയെന്നും അനിൽ അവകാശപ്പെട്ടു. മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നുവെന്നും പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരായ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകുന്നതിനിടെ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തുകയും പിന്നീട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് ആരോപണം. മുഖ്യമന്ത്രിയോട് മോശം വാക്കുകൾ പറയുകയും കയർത്തു സംസാരിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.
സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കോൺഗ്രസ് സസ്പെൻഷനും പോലീസ് അറസ്റ്റും ഒരേസമയം ഉണ്ടായതോടെ ചേന്തി അനിലിനെതിരായ നടപടി കൂടുതൽ ശക്തമായിരിക്കുകയാണ്.