എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോർക്ക്: ഭാരതത്തിൽ മുസ്ലിങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുവെങ്കിൽ അയാൾ ഹിന്ദുവായി തുടരില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന ‘വൺ വേൾഡ്: വൺ ഹ്യൂമാനിറ്റി’ വിശ്വാസനേതാക്കളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങൾക്കിടയിലും ലോകമനുഷ്യരാശി ഒന്നാണെന്ന ബോധമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ പാരമ്പര്യം എല്ലാവർക്കും അഭയം നൽകുന്നതാണെന്ന് മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷിതമായ ഇടം കണ്ടെത്താനാകാതിരുന്നവർ ഭാരതത്തിലെത്തിയപ്പോൾ അവർക്കെല്ലാം ഇവിടെ ഇടം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന സമീപനം മോഹൻ ഭാഗവത് വിശദീകരിച്ചത്. ഭാരതം ഹിന്ദുരാഷ്‌ട്രമാണെന്ന ആശയത്തിൽ മുസ്ലിങ്ങളുടെ സ്ഥാനമെന്താണെന്നും അവരെ പുറത്താക്കുമോ എന്നുമുള്ള ചോദ്യങ്ങൾ മുസ്ലിം സഹോദരങ്ങൾ തന്നോട് ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഇല്ല, അതല്ല ഹിന്ദുത്വം. ഭാരതത്തിൽ മുസ്ലിങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ അയാൾ ഹിന്ദുവായി തുടരില്ല’, എന്നായിരുന്നു മോഹൻ ഭാഗവതിന്റെ മറുപടി.

എല്ലാ മനുഷ്യർക്കും അന്തസ്സുണ്ടെന്നും വിവിധ മതപാതകൾ ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന ബോധമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വിശദീകരിച്ചു. ‘ഞാൻ, എന്റേത്’ എന്ന ചിന്തയിൽ പരിഹാരമില്ലെന്നും ‘നമ്മൾ, നമ്മുടേത്’ എന്ന സമീപനമാണ് പരിഹാരമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ആർഎസ്എസിന്റെ സേവനപ്രവർത്തനങ്ങളിലും വിവേചനമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആവശ്യമുള്ള എല്ലാവരെയും ഒരുപോലെ സഹായിക്കുകയാണ് സ്വയംസേവകർ ചെയ്യുന്നതെന്നും സമൂഹത്തിന്റെ സഹകരണത്തോടെ ആർഎസ്എസ് സ്വയംസേവകർ 1.30 ലക്ഷം സേവാപദ്ധതികൾ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ പേരിൽ വേർതിരിവില്ലെന്നതിന് ഉദാഹരണമായി 1996ലെ ഹരിയാനയിലെ ഛർഖി ദാദ്രി വിമാനദുരന്തവും മോഹൻ ഭാഗവത് പരാമർശിച്ചു. കസാക്കിസ്ഥാൻ എയർലൈൻസ്, സൗദി അറേബ്യൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ 349 പേർ കൊല്ലപ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ ആർഎസ്എസ് സ്വയംസേവകർ രക്ഷാപ്രവർത്തനത്തിലും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിലും ബന്ധുക്കളെ കണ്ടെത്തുന്നതിനും അന്ത്യകർമങ്ങൾക്കുള്ള ക്രമീകരണങ്ങളിലും പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു.

മരിച്ചവർ മുസ്ലിങ്ങളാണെന്നോ മറ്റേതെങ്കിലും മതക്കാരാണെന്നോ നോക്കിയല്ല സ്വയംസേവകർ സേവനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യരാശി ഒന്നാണെന്ന ആശയമാണ് ആർഎസ്എസ് മുന്നോട്ടുവയ്‌ക്കുന്നതെന്നും വൈവിധ്യങ്ങൾക്കിടയിലും ഈ ബോധം ലോകമെമ്പാടും എത്തിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ആർഎസ്എസിന്റെയും ബിജെപിയുടെയും വളർച്ചയെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഒഴിവാക്കലിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള പ്രസ്ഥാനമെന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്ന സംഘടനയുടെ വളർച്ച പലരിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട് കൂടുതൽ ഇടപെടലുകൾ ആവശ്യമാണെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ജനാധിപത്യ സംവിധാനത്തിൽ രാഷ്‌ട്രീയ തീരുമാനങ്ങൾ പൊതുജനാഭിപ്രായത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ സമൂഹങ്ങൾക്കിടയിൽ പ്രാദേശികതലത്തിൽ കൂടുതൽ പ്രവർത്തനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആഗോള സമ്പർക്കപരിപാടിയുടെ ഭാഗമായാണ് മോഹൻ ഭാഗവത് അമേരിക്കയിലെത്തിയത്. അമേരിക്കയ്‌ക്ക് പുറമെ കാനഡയും യുകെയും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ സന്ദർശനപരിപാടി. ന്യൂയോർക്കിലെ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച അദ്ദേഹം ഇസ്കോൺ സ്ഥാപകൻ ശ്രീല പ്രഭുപാദർക്കും ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Share