കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിന്റെ ദുരന്തവ്യാപ്തി ടിബറ്റിലേക്കും. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ പ്രളയത്തിൽ ടിബറ്റിൽ നിന്ന് മാത്രം 261 വിദേശപൗരന്മാരെ കാണാതായതായി ചൈന അറിയിച്ചു. 23 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. ഇതിൽ 104 പേർ നേപ്പാൾ പൗരന്മാരും 49 പേർ ഇന്ത്യക്കാരുമാണ്.
ലാത്വിയയിൽ നിന്നുള്ള 33 പേരും അമേരിക്കയിൽ നിന്നുള്ള 18 പേരും ബ്രിട്ടനിൽ നിന്നുള്ള 15 പേരും കാണാതായിട്ടുണ്ട്. കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർ വീതവും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാല് പേരും മലേഷ്യ, ജർമ്മനി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ വീതവും കാണാതായവരുടെ പട്ടികയിലുണ്ട്. അയർലൻഡ്, എസ്റ്റോണിയ, ഫ്രാൻസ്, നെതർലാൻഡ്‌സ്, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും കസാക്കിസ്ഥാൻ, ഫിൻലാൻഡ്, ലിത്വാനിയ, പോർച്ചുഗൽ, ഉക്രെയ്ൻ, സ്പെയിൻ, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും പട്ടികയിലുണ്ട്.
കാണാതായ വിദേശപൗരന്മാരുടെ വിവരങ്ങൾ ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ അറിയിച്ചതായി ചൈനീസ് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച പുറത്തുവിട്ടതാണ് ഓരോ രാജ്യത്തെയും ഉൾപ്പെടുത്തിയുള്ള ആദ്യ വിശദമായ പട്ടിക. അതേസമയം, പ്രദേശത്ത് വിദേശപൗരന്മാരാരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥരുടെ വിശദീകരണം.
നേപ്പാളിൽ മരണം 734; ആയിരങ്ങളെ കാണാതായി
നേപ്പാളിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 734 ആയി ഉയർന്നു. ഏകദേശം 2,426 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ പുറത്തുവന്ന കണക്കുകൾ പ്രകാരം നേപ്പാളിൽ 675 പേരുടെ മരണം സ്ഥിരീകരിക്കുകയും 2,498 പേരെ കാണാതായതായി അറിയിക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കണക്കുകളിൽ മാറ്റമുണ്ടാകുന്നുണ്ട്.
ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരെയും കാണാതായിട്ടുണ്ട്. നേപ്പാളിലെയും ടിബറ്റിലെയും കണക്കുകൾ ചേർത്താൽ കാണാതായവരുടെ എണ്ണം ഏകദേശം 3,000 വരും. ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ മേഖലയിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
റോഡുകളും പാലങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണ്. നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ പ്രളയബാധിത മേഖലകളിൽ നിന്ന് നൂറിലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കൂടുതൽ സൈനികരെ വിന്യസിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
38 അംഗ മലയാളി സംഘത്തിൽ 31 പേർ തിരിച്ചെത്തി
നേപ്പാളിലേക്ക് വിനോദയാത്ര പോയ 38 അംഗ മലയാളി സംഘത്തിലെ 31 പേർ ഞായറാഴ്ച പുലർച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. അതേസമയം, നേപ്പാളിൽ നിന്ന് 275 ഇന്ത്യക്കാരെ കാണാതായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ബുധനാഴ്ച രാവിലെ നേപ്പാൾ അതിർത്തിയിലെ ലാങ്‌ടാങ് ലിറങ്ങിൽ ഹിമാനി തകർന്നതോടെയാണ് ദുരന്തത്തിന് തുടക്കമായത്. ഹിമാനി തകർന്നുണ്ടായ അവശിഷ്ടങ്ങൾ ഏകദേശം 1,200 മീറ്റർ (4,000 അടി) താഴേക്ക് പതിച്ചു. ഇതോടെ ഐസും ചെളിയും പാറകളും ഉൾപ്പെട്ട അതിവേഗ ജലപ്രവാഹം രൂപപ്പെടുകയായിരുന്നു.
മിനിറ്റുകൾക്കുള്ളിൽ താഴ്‌വരയിലൂടെ കുതിച്ചെത്തിയ ഈ പ്രളയം ഗൈറോങ് അതിർത്തി ക്രോസിംഗ് ഉൾപ്പെടെ വഴിയിലുണ്ടായിരുന്ന നിരവധി പ്രദേശങ്ങളെ തകർത്തു. വെള്ളത്തിനൊപ്പം പാറകളും മണ്ണും ചെളിയും ഒഴുകിയെത്തിയതോടെ ഗ്രാമങ്ങളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വൻതോതിൽ നശിച്ചു.
ചൈനയിൽ ഇതുവരെ 16 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും 546 പേരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നേപ്പാളിലെ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായി കൂടുതൽ ചൈനീസ് തുരങ്ക രക്ഷാ വിദഗ്ധർ കാഠ്മണ്ഡുവിലെത്തി. ടെന്റുകൾ, പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന അടിയന്തര സഹായ സാമഗ്രികളും സംഘത്തോടൊപ്പം എത്തിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഡ്രോൺ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേപ്പാളിന് കൂടുതൽ ധനസഹായവും അവശ്യസാധനങ്ങളും നൽകുമെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ബീജിംഗ് സഹായം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്ന കുടുംബങ്ങൾക്ക് സഹായമൊരുക്കാൻ ചൈന 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ഇംഗ്ലീഷ് ഭാഷാ ഹോട്ട്‌ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്: 0086-891-6817-165, 0086-183-08026-705.















