7.8% ജിഡിപി വളര്‍ച്ച; സാമ്പത്തിക പ്രകടനത്തെ പ്രശംസിച്ച് മോദി, വിമര്‍ശകര്‍ക്കെതിരെ വിമര്‍ശനം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളര്‍ച്ചയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ സാമ്പത്തിക പ്രകടനം രാജ്യത്തിന്റെ പ്രതിരോധശേഷിയുടെയും ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സംഘര്‍ഷങ്ങളും വിതരണശൃംഖലാ തടസ്സങ്ങളും തുടരുന്ന സാഹചര്യത്തിലും ഇന്ത്യ അതിവേഗ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. 2020ലെ കോവിഡ് മഹാമാരിക്ക് ശേഷം ലോകസമ്പദ്വ്യവസ്ഥയില്‍ അസ്ഥിരത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ച മോദി, 7.8 ശതമാനം വളര്‍ച്ച രാജ്യത്തിന്റെ കൂട്ടായ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ ദൃഢനിശ്ചയത്തെയും കഠിനാധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു. അതേസമയം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിയെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തിനകത്തെ ഒരു വിഭാഗം അശുഭാപ്തിവിശ്വാസവും നിരാശയും പ്രചരിപ്പിക്കുകയാണെന്നും, ഇത്തരം നിഷേധാത്മക പ്രചാരണങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ തടയാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക പുരോഗതി തുടരാന്‍ ആഭ്യന്തര ശേഷി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സ്വാശ്രയത്വത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വളര്‍ച്ചയുടെ നിലവിലെ വേഗത നിലനിര്‍ത്തുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇനി വേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Share