പത്തനംതിട്ട: യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്തെ പിടിച്ചുകുലുക്കിയ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിയിലെ പ്രധാന ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകനും യൂത്ത് കോൺഗ്രസ് മുൻ നേതാവുമായ അൽജോ കെ. ജോസഫിനെ സുപ്രീംകോടതിയിലെ കേരള സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസലായി നിയമിച്ചതിൽ വിവാദം. നിയമനത്തിന് പിന്നിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇടപെടലുണ്ടെന്ന ആരോപണമാണ് ഉയരുന്നത്.
മിഷേലിന് വേണ്ടി സുപ്രീംകോടതിയിൽ ഉൾപ്പെടെ ഹാജരായതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അൽജോ കെ. ജോസഫിന് ലഭിച്ച പദവി പ്രത്യുപകാരമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അർഹരായ നിരവധി പേരെ മറികടന്നാണ് നിയമനമെന്ന ആക്ഷേപവും അഭിഭാഷകർക്കിടയിൽ ശക്തമാണ്.
ജൂലൈ എട്ടിനാണ് സുപ്രീംകോടതിയിലെ കേരള സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസലുമാരുടെ നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. എം.ആർ. രമേശ് ബാബുവിനെ സീനിയർ സ്റ്റാന്റിംഗ് കൗൺസലായും അൽജോ കെ. ജോസഫ്, പി.എസ്. സുൽഫിക്കർ അലി, ജെയിംസ് പി. തോമസ്, മർസൂഖ് തങ്ങൾ എന്നിവരെ സ്റ്റാന്റിംഗ് കൗൺസലുമാരായുമാണ് നിയമിച്ചത്.
മിഷേലിന്റെ അഭിഭാഷകനായതോടെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിലെ പ്രധാന പ്രതികളിലൊരാളായ ബ്രിട്ടീഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേലിന് വേണ്ടി അൽജോ കെ. ജോസഫ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഹാജരായിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ അദ്ദേഹത്തിനെതിരെ കടുത്ത എതിർപ്പുയരുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ വിവിഐപികൾക്കായി ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ് അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ്. 12 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനായി ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡുമായി നടത്തിയ ഇടപാടിൽ അഴിമതി നടന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. കരാർ ലഭിക്കുന്നതിനായി ഇടനിലക്കാർ വഴി കോടിക്കണക്കിന് രൂപയുടെ കോഴ നൽകിയെന്നാണ് കേസ്.
ക്രിസ്റ്റ്യൻ മിഷേലിനെയാണ് കേസിലെ പ്രധാന ഇടനിലക്കാരനായി അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. സോണിയയുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹമെന്നും അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായും സോണിയക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നുമുള്ള ആരോപണം ശക്തമായതോടെ കോണ്‍ഗ്രസ് വെട്ടിലായി.
അൽജോ മിഷേലിന്റെ അഭിഭാഷകനായതുമായി ബന്ധപ്പെട്ട് അന്നും കോൺഗ്രസിനുള്ളിൽ വിവാദമുണ്ടായിരുന്നു. സോണിയ ഗാന്ധിയുടെ സമ്മർദ്ദത്തെ തുടർന്നാണ് അൽജോ മിഷേലിനുവേണ്ടി ഹാജരായതെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും ചർച്ച
പാർട്ടി തലത്തിൽ പിന്നീട് അൽജോ കെ. ജോസഫിനെക്കുറിച്ച് കാര്യമായ ചർച്ചകളുണ്ടായിരുന്നില്ല. എന്നാൽ വർഷങ്ങൾക്കുശേഷം കേരള സർക്കാരിന്റെ സുപ്രീംകോടതി സ്റ്റാന്റിംഗ് കൗൺസലായി നിയമിതനായതോടെയാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് ഇപ്പോഴും അന്വേഷണത്തിന്റെയും നിയമനടപടികളുടെയും ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ക്രിസ്റ്റ്യൻ മിഷേലിനെ 2018-ൽ ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.