ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: അടുത്ത ഐപിഎല്‍ സീസണിലും ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. താരത്തെ മറ്റ് ടീമുകളിലേക്ക് മാറ്റാനുള്ള ട്രേഡ് ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തിലാണ് ഹര്‍ദിക് മുംബൈയില്‍ തുടരുന്നത്. എന്നാല്‍ അടുത്ത സീസണില്‍ ടീമിന്റെ നായകസ്ഥാനം ഹര്‍ദിക്കിന് ലഭിക്കില്ലെന്നാണ് സൂചന. പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് മുംബൈയെ നയിച്ച മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ അഭിപ്രായത്തിന് ഫ്രാഞ്ചൈസി വലിയ പ്രാധാന്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹര്‍ദിക്കിന്റെ ട്രേഡുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി മുംബൈ ഇന്ത്യന്‍സ് ചര്‍ച്ച നടത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ഉള്‍പ്പെടുത്തിയുള്ള കൈമാറ്റത്തിനായിരുന്നു കൊല്‍ക്കത്തയുടെ താല്‍പര്യം. എന്നാല്‍ അടുത്ത വര്‍ഷം ഓസ്‌ട്രേലിയയുടെ തിരക്കേറിയ ടെസ്റ്റ് കലണ്ടര്‍ കണക്കിലെടുത്ത് ഗ്രീനിന്റെ ജോലിഭാരവും ലഭ്യതയും സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതോടെ ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ലെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ദിക്കിനെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

എന്നാല്‍ ടീമിന്റെ പുതിയ പരിശീലകനെ സംബന്ധിച്ച തീരുമാനം കൂടി ഇതില്‍ നിര്‍ണായകമാകുമെന്നാണ് സൂചന. ട്രേഡ് പൂര്‍ത്തിയാകാന്‍ ഒന്നിലധികം കാര്യങ്ങള്‍ ഒരേസമയം അനുകൂലമായി വരേണ്ടതിനാല്‍ ഇടപാട് എളുപ്പമല്ലെന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ ഹര്‍ദിക് മുംബൈയില്‍ തന്നെ തുടരുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ദിക് ടീമില്‍ തുടര്‍ന്നാലും നായകസ്ഥാനം ലഭിക്കില്ലെന്നതാണ് നിലവിലെ പ്രധാന സൂചന.

രോഹിത് ശര്‍മയ്‌ക്ക് വീണ്ടും ക്യാപ്റ്റനാകാന്‍ താല്‍പര്യമില്ലെങ്കിലും പുതിയ നായകനെ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് നിര്‍ണായക സ്വാധീനമുണ്ടാകും. തിലക് വര്‍മ്മ, ജസ്പ്രീത് ബുമ്ര എന്നിവരുടെ പേരുകളാണ് പുതിയ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിലവില്‍ തിലക് വര്‍മ്മയ്‌ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അടുത്ത സീസണിലും സൂര്യകുമാര്‍ യാദവിനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share