സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി വി ഡി സതീശൻ ക്ഷുഭിതനായ സംഭവത്തിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ). സ്ഥാപനത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വേർതിരിച്ച് കാണുന്ന സമീപനം പാടില്ലെന്നും മുഖ്യമന്ത്രിയുടെ രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും KUWJ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ ‘വാർത്താസമ്മേളനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നയാൾ’ എന്ന തരത്തിൽ ചിത്രീകരിച്ചത് പ്രതിഷേധാർഹമാണെന്നും കേരള പത്രപ്രവർത്തക യൂണിയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഇത്തരത്തിൽ പ്രതികരിക്കുന്ന രീതി മുഖ്യമന്ത്രി തിരുത്തണമെന്നും KUWJ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസിനെക്കുറിച്ച് ‘ദേശാഭിമാനി’ പത്രത്തിലെ മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചതാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. വാർത്താസമ്മേളനത്തിൽ മര്യാദ പാലിക്കണമെന്നും മാധ്യമപ്രവർത്തകൻ വാർത്താസമ്മേളനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ചോദ്യത്തിൽ പ്രകോപിതനായ മുഖ്യമന്ത്രി “നിങ്ങളിനി മിണ്ടരുത്” എന്ന് മാധ്യമപ്രവർത്തകനോട് പറയുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് KUWJ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്ഥാപനത്തിന്റെ രാഷ്‌ട്രീയ നിലപാടിന്റെയോ പേരിന്റെയോ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരെ വേർതിരിച്ച് കാണുന്നത് അംഗീകരിക്കാനാകില്ലെന്നാണ് KUWJയുടെ നിലപാട്. ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

മാധ്യമപ്രവർത്തകരോട് രോഷത്തോടെ പ്രതികരിക്കുന്ന ഭരണാധികാരികളുടെ സമീപനം കേരളത്തിൽ നേരത്തെയും വിവാദമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനങ്ങളിലും പൊതുവേദികളിലും മാധ്യമപ്രവർത്തകരോട് ‘കടക്ക് പുറത്ത്’, ‘മാറി നിൽക്ക്’ തുടങ്ങിയ പ്രയോഗങ്ങൾ നടത്തിയ സംഭവങ്ങൾ വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നിലവിലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രതികരണവും ചർച്ചയാകുന്നത്. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ അലങ്കോലപ്പെടുത്താൻ എത്തിയവരായി ചിത്രീകരിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി തന്റെ നിലപാട് തിരുത്തണമെന്നും KUWJ ആവശ്യപ്പെട്ടു.

Share