ജലന്ധർ: അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന കേസിൽ എഫ്ബിഐ (FBI) തിരയുകയായിരുന്ന പ്രതിയെ ജലന്ധർ പൊലീസ് അറസ്റ്റ് ചെയ്തു. മൻജിത് സിംഗ് ബേദിയെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. 2024 – 2025 കാലത്താണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് കേസിൽ എഫ്ബിഐ ബേദിയെ വാണ്ടഡ് ആയി പ്രഖ്യാപിച്ചിരുന്നുവെന്ന് ജലന്ധർ പൊലീസ് പറഞ്ഞു. പാസ്‌പോർട്ടും മറ്റ് രേഖകളും ഏജൻസിക്ക് കൈമാറി കീഴടങ്ങാൻ നിർദേശം നൽകിയിരുന്നെങ്കിലും ഇയാൾ അത് പാലിച്ചില്ല. തുടർന്ന് അമേരിക്കയിൽ നിന്ന് ഇയാൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ജലന്ധർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഏകോപിത നീക്കത്തിലാണ് അറസ്റ്റ്. തട്ടിപ്പിന്റെ വ്യാപ്തിയും ഇന്ത്യയിലെ ഇയാളുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.