കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തിയ പുതിയ തരത്തിലുള്ള ലഹരിവസ്തുവായ പോപ്പി സ്‌ട്രോ മൂന്നാറില്‍ ആദ്യമായി പിടികൂടി. 8.185 കിലോ പോപ്പി സ്‌ട്രോയുമായി ഇടമലക്കുടി സ്വദേശി മോഹന്‍രാജ് (41) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും ദേവികുളം എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ തണ്ടര്‍ വഴിയാണ് ലഹരിവേട്ട. കറുപ്പ് വേര്‍തിരിച്ചശേഷം അവശേഷിക്കുന്ന തൊണ്ടാണ് പോപ്പി സ്‌ട്രോ അഥവാ വൈക്കോല്‍ കറുപ്പ് എന്നറിയപ്പെടുന്നത്.

സെപ്റ്റംബര്‍ 3ന് അര്‍ധരാത്രി 12.45ഓടെ മൂന്നാര്‍ ടൗണില്‍ നിന്നാണ് മോഹന്‍രാജിനെ പിടികൂടിയത്. തേനിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലോ സ്വകാര്യ ബസിലോ എത്തിച്ച പോപ്പി സ്‌ട്രോ പ്ലാസ്റ്റിക് കവറുകളിലാക്കി മറ്റൊരു ബിഗ് ഷോപ്പറിനുള്ളില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. ലഹരിവസ്തുക്കള്‍ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ്-ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്. തേനിയില്‍ നിന്ന് ബസില്‍ മൂന്നാറിലെത്തിക്കുന്ന ലഹരിവസ്തുക്കള്‍ പിന്നീട് ഇടവഴികളിലൂടെ വിദൂര പ്രദേശമായ ഇടമലക്കുടിയിലേക്ക് എത്തിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ പോപ്പി സ്‌ട്രോ മൂന്നാറിലെത്തിക്കാന്‍ തുടങ്ങിയിട്ട് എത്രകാലമായെന്നും മറ്റ് ഏതൊക്കെ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ടെന്നും എക്‌സൈസ് അന്വേഷിച്ചുവരികയാണ്.

പ്രതിയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സംസ്ഥാനത്ത് ആദ്യമായി പോപ്പി സ്‌ട്രോ പിടികൂടിയ കേസായതിനാല്‍ ലഹരിവസ്തുവിന്റെ ഉറവിടം, കടത്ത് ശൃംഖല, വിതരണ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഹരികൃഷ്ണന്‍, ദേവികുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) നെബു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) അനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജേഷ്, സുജിന്‍, പ്രവീണ്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്.

Share