ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തിയറ്ററുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നതിന് പുറമെ തിരക്കേറിയ സമയങ്ങളില്‍ അധിക ടിക്കറ്റ് നിരക്കും ഈടാക്കുന്നുവെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. തലസ്ഥാനത്തെ ഒരു മാളിലെ തിയറ്ററില്‍ സിനിമ കാണാനെത്തിയ കുടുംബത്തിനുണ്ടായ അനുഭവവും മേയര്‍ മാധ്യമങ്ങളോട് പങ്കുവച്ചു. ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ 6,048.94 രൂപ അടച്ചിരുന്നു. എന്നാല്‍ തിയറ്ററിലെത്തിയപ്പോള്‍ 230 രൂപ വിലയുള്ള ടിക്കറ്റിന്റെ സീറ്റുകളാണ് അനുവദിച്ചതെന്നാണ് പരാതി. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘കമ്പനിയാണ് നടത്തുന്നത്, എന്തുവേണമെങ്കിലും ചെയ്‌തോളൂ’ എന്നായിരുന്നു മറുപടിയെന്നും ഒടുവില്‍ കുടുംബത്തിന് മുന്‍സീറ്റുകളില്‍ ഇരുന്നാണ് സിനിമ കാണേണ്ടിവന്നതെന്നും മേയര്‍ പറഞ്ഞു.

തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും വി.വി. രാജേഷ് വ്യക്തമാക്കി. ഒരു പ്രമുഖ സിനിമാ നിര്‍മാതാവ് തന്നെ വിളിച്ച് 200 രൂപയുടെ ടിക്കറ്റ് എടുത്ത് തിയറ്ററിലെത്തിയാല്‍ 500 രൂപയുടെ പോപ്‌കോണ്‍ വാങ്ങേണ്ട സാഹചര്യമുണ്ടെന്ന് പറഞ്ഞതായും മേയര്‍ പറഞ്ഞു. സിനിമാ വ്യവസായത്തെ നിലനിര്‍ത്തുന്നത് പ്രേക്ഷകരാണെന്നും അവരുടെ താല്‍പര്യങ്ങളും സൗകര്യങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണപരമോ നിയമപരമോ ആയ ഇടപെടലുകളിലേക്ക് കടക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവര്‍ തന്നെ വിഷയത്തില്‍ ധാരണയിലെത്തണമെന്നും മേയര്‍ വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ തിയറ്റര്‍ ഉടമകളുടെ യോഗം വിളിക്കുമെന്നും മേയര്‍ അറിയിച്ചു. പാര്‍ക്കിങ് സൗകര്യം, ശുചിത്വം, സുരക്ഷ, മാലിന്യസംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് കോര്‍പറേഷനാണെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പൊതുസമൂഹത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും മേയര്‍ പറഞ്ഞു. നിയമപരമായ പരിമിതികള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വി.വി. രാജേഷ് വ്യക്തമാക്കി.

Share