കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

Published by
ജനം വെബ്‌ഡെസ്ക്

തൃശൂര്‍: കയ്പമംഗലത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ വിമര്‍ശനങ്ങള്‍ നേതാക്കളുടെ ഉത്തരവാദിത്വത്തില്‍നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ പ്രതിനിധികളെ അധികാരത്തിലെത്തിക്കുന്നത് കരാറുകാരെയോ മറ്റുള്ളവരെയോ പഴിചാരി ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനല്ലെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സംസ്ഥാന പോലീസും മോട്ടോര്‍ വാഹന വകുപ്പും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. റോഡിലെ സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹൈവേയില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഇത്തരം വാഹനങ്ങള്‍ക്ക് 25,000 മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈവേയില്‍ ആവശ്യമായ ഡൈവേര്‍ഷന്‍ ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അനധികൃത പാര്‍ക്കിങ് തുടരുന്ന സാഹചര്യത്തില്‍ ഇനി കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കയ്പമംഗലം അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ സുരേഷ് ഗോപി അനുശോചനം രേഖപ്പെടുത്തി. അപകടത്തിന് കാരണമായ ലോറി ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ നടപടി വലിയ അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ മരണത്തില്‍ കുടുംബങ്ങള്‍ക്ക് എത്ര ധനസഹായം നല്‍കിയാലും നഷ്ടത്തിന് പകരമാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Share