മനാമ: ഗൾഫ് വ്യവസായ രംഗത്തും സാമൂഹിക സേവന മേഖലയിലും ശ്രദ്ധേയ സാന്നിധ്യമായ അമദ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പമ്പാവാസൻ നായർക്ക് മന്നം അവാർഡ്. കെ.എസ്.സി.എ (എൻ.എസ്.എസ് ബഹ്റൈൻ) ഏർപ്പെടുത്തിയ പുരസ്കാരം സാമൂഹിക സേവനം, മികച്ച നേതൃത്വപാടവം, സമൂഹത്തിന്റെ പുരോഗതിക്കായി നൽകിയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് നൽകിയത്.
അധാരി പാർക്കിലെ അൽ ദുറ ഹാളിൽ നടന്ന ‘സമർപ്പണം 2026’ ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. ബഹ്റൈനിലെ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്രയിൽ നിന്ന് പമ്പാവാസൻ നായർ മന്നം അവാർഡ് ഏറ്റുവാങ്ങി. വ്യവസായ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും സേവന മനോഭാവവും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും ചടങ്ങിൽ ആദരവ് നൽകി. സാറ ബുഹിജി, ബാബുരാജ്, സാബു ഫ്രാൻസിസ്, മുഹമ്മദ് ബാസിൽ, അമ്പിളിക്കുട്ടൻ മാസ്റ്റർ, അനിൽ കുമാർ മുതുകുളം എന്നിവർക്ക് ‘സമർപ്പണം 2026’ പുരസ്കാരങ്ങൾ സമ്മാനിച്ചു.
എന്നാൽ ഇത്തവണത്തെ മന്നം അവാർഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കെ.എസ്.സി.എ പ്രസിഡന്റായിരുന്ന കാലത്താണ് പമ്പാവാസൻ നായർ മന്നത്ത് പത്മനാഭന്റെ സ്മരണയ്‌ക്കായി മന്നം അവാർഡിന് തുടക്കം കുറിച്ചത്. വർഷങ്ങൾ പിന്നിട്ടപ്പോൾ താൻ തുടക്കമിട്ട അതേ പുരസ്കാരം തന്നെ അദ്ദേഹത്തെ തേടിയെത്തിയതാണ് ചടങ്ങിലെ ശ്രദ്ധേയമായ മുഹൂർത്തമായി മാറിയത്.
ഒരു പുരസ്കാരത്തിന്റെ സ്ഥാപകനിൽ നിന്ന് അതേ പുരസ്കാരത്തിന്റെ ജേതാവിലേക്കുള്ള പമ്പാവാസൻ നായരുടെ യാത്ര സമൂഹസേവനത്തിന്റെയും നേതൃത്വത്തിന്റെയും തുടർച്ച കൂടിയാണ്. സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം വിലയിരുത്തപ്പെടുന്നത്.
പുരസ്കാരം സ്വീകരിച്ചുകൊണ്ട് തന്റെ ജീവിതയാത്രയ്‌ക്ക് പിന്നിലെ കരുത്തിനെക്കുറിച്ചും പമ്പാവാസൻ നായർ സംസാരിച്ചു. കഠിനാധ്വാനം, നിശ്ചയദാർഢ്യം, ‘പ്രവർത്തിയാണ് ഈശ്വരൻ’ എന്ന വിശ്വാസം എന്നിവയാണ് ജീവിതത്തിലെ മുന്നേറ്റങ്ങൾക്ക് ശക്തിയായതെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ വിജയത്തിനപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധതയ്‌ക്കും നേതൃത്വം നൽകുന്ന വ്യക്തിത്വത്തിനുമുള്ള അംഗീകാരമായി മന്നം അവാർഡ് മാറിയപ്പോൾ, വർഷങ്ങൾക്കുമുമ്പ് താൻ തുടക്കമിട്ട പുരസ്കാരം തന്നെ പിന്നീട് സ്വന്തം പേരിലേക്ക് എത്തിയത് പമ്പാവാസൻ നായരുടെ ജീവിതയാത്രയിലെ വേറിട്ടൊരു അധ്യായമായി.









