കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യത്തിന്റെ ഭൂപ്രദേശങ്ങളെ ലക്ഷ്യമിട്ട് തുടരുന്ന ഇറാന്റെ ആവർത്തിച്ചുള്ള ശത്രുതാപരമായ ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചും നിരാകരിച്ചും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ശക്തമായ പ്രതികരണം.
ഇത്തരം ആക്രമണങ്ങൾ കുവൈറ്റ് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും ജനങ്ങളുടെ ജീവനും നേരിട്ടുള്ള ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആവർത്തിച്ചുള്ള ഈ ശത്രുതാപരമായ സമീപനം അന്താരാഷ്‌ട്ര നിയമങ്ങളുടെയും ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടറുകളുടെയും നഗ്നമായ ലംഘനമാണ്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനുമുള്ള പ്രാദേശിക-അന്തർദേശീയ ശ്രമങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരം ധിക്കാരപരമായ നീക്കങ്ങൾ ഉണ്ടാകുന്നത്. ഇത് സംഘർഷ ലഘൂകരണ ശ്രമങ്ങളെ അട്ടിമറിക്കുന്നതും അന്താരാഷ്‌ട്ര സമൂഹത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയുമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഒരു കാരണവശാലും ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനും സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ആവശ്യമായ എല്ലാ ശക്തമായ നടപടികളും സ്വീകരിക്കാൻ കുവൈറ്റിന് പൂർണ്ണമായ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി.











