ചോക്ലേറ്റ് നല്‍കി കുട്ടിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടരവയസുകാരനെ കണ്ടെത്തി; സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികള്‍ അറസ്റ്റില്‍. ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ 5ന് രാവിലെ 10.30ഓടെയാണ് സംഭവം. മൂത്ത സഹോദരനൊപ്പം ആശുപത്രിയുടെ ഇടനാഴിയില്‍ നില്‍ക്കുകയായിരുന്ന രണ്ടരവയസുകാരന്റെ അടുത്തേക്ക് അജ്ഞാതയായ സ്ത്രീ എത്തുകയായിരുന്നു. ചോക്ലേറ്റ് നല്‍കിയ ശേഷം കുട്ടിയോട് ഒപ്പം വരാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

കുട്ടിയെ കാണാതായതോടെ മൂത്ത സഹോദരന്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. കുടുംബം അന്വേഷിക്കുന്നതിനിടെ സ്ത്രീ കുട്ടിയുമായി ആശുപത്രിയില്‍ നിന്ന് പുറത്തുകടന്നിരുന്നു. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. രാത്രി വൈകിയും കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ക്കും വിവരം കൈമാറി. തുടര്‍ന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഗറെഡ്ഡി ജില്ലയിലെ ദൗലത്താബാദിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സുജാത, യല്ലം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സംഗറെഡ്ഡി ജില്ലയിലെ നിസാമാപേട്ടില്‍ താമസിക്കുന്നവരാണെന്നാണ് വിവരം. കുട്ടിയെ സുരക്ഷിതമായി കുടുംബത്തിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Share
Published by
ജനം വെബ്‌ഡെസ്ക്