വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂർ: തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ആൺകടുവ ‘നന്ദു’യ്‌ക്ക് ദയാവധം നടത്തി. 14 വയസായിരുന്നു. വായിൽ ഗുരുതരമായ ക്യാൻസർ ബാധയെ തുടർന്ന് ആരോഗ്യനില മോശമായതോടെയാണ് വെറ്ററിനറി വിദഗ്ധരുടെ നിർദേശപ്രകാരം ദയാവധം നടത്തിയത്.

കഴിഞ്ഞ ഡിസംബറിൽ വയനാട്ടിൽ നിന്നാണ് നന്ദുവിനെ രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. തുടർന്ന് നടത്തിയ ബയോപ്സി പരിശോധനയിലാണ് വായിൽ സ്ക്വാമസ് സെൽ കാർസിനോമ (Squamous Cell Carcinoma) സ്ഥിരീകരിച്ചത്.

രോഗം മൂർച്ഛിച്ചതോടെ വായിൽ നിന്ന് രക്തസ്രാവമുണ്ടാകുകയും ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെ കടുവയ്‌ക്ക് വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല.

രോഗം ഗുരുതരമായതോടെ നന്ദുവിന് വായ അടയ്‌ക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. കീമോതെറാപ്പി നൽകുന്നതിനുള്ള സാധ്യതകളും അധികൃതർ പരിശോധിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം അതും സാധ്യമാകാതെ വന്നു.

രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ചിരുന്ന കടുത്ത വേദനയും ആരോഗ്യനില മെച്ചപ്പെടാനുള്ള സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തലും കണക്കിലെടുത്താണ് ദയാവധത്തിലേക്ക് നീങ്ങിയത്.

റിക്കവറി സാധ്യമല്ലാത്ത സാഹചര്യത്തിൽ മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിക്കരുതെന്ന വ്യവസ്ഥകൾ വന്യജീവി സംരക്ഷണ നിയമത്തിലുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ് ഐഎഫ്എസ് പറഞ്ഞു.

സെപ്റ്റംബർ ഒൻപതിന് രാവിലെ പത്ത് മണിയോടെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നന്ദുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് മാനദണ്ഡങ്ങൾ പാലിച്ച് തൃശ്ശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ തന്നെ മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായ രോഗബാധയിൽ നിന്ന് നന്ദുവിനെ രക്ഷിക്കാൻ ചികിത്സയിലൂടെ സാധ്യമായ എല്ലാ മാർഗങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

Share