20 ലക്ഷം കടന്ന് ടിക്കറ്റ് ബുക്കിംഗ്; ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്ര റെക്കോര്‍ഡ്, മിനിറ്റില്‍ 1.25 ലക്ഷം ബുക്കിംഗിന് പുതിയ സംവിധാനം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്കിംഗില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ റെയില്‍വേ. സെപ്റ്റംബര്‍ ഏഴിന് 20,06,353 ടിക്കറ്റുകളാണ് രാജ്യത്ത് ബുക്ക് ചെയ്തത്. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റദിവസത്തെ ടിക്കറ്റ് ബുക്കിംഗ് 20 ലക്ഷം കടക്കുന്നത്. ഇതില്‍ ഏകദേശം 89 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനായാണ് ബുക്ക് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണില്‍ ഒറ്റദിവസം രേഖപ്പെടുത്തിയ 18,40,203 ടിക്കറ്റുകളായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന ബുക്കിംഗ്. ഇതിനെ അപേക്ഷിച്ച് ഇത്തവണത്തെ ബുക്കിംഗില്‍ ഏകദേശം ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി. ടിക്കറ്റ് ആവശ്യകത ഉയര്‍ന്ന നിലയില്‍ തുടരുന്നതിന്റെ സൂചനയായി സെപ്റ്റംബര്‍ എട്ടിനും വന്‍ ബുക്കിംഗ് നടന്നു. അന്നേദിവസം 19,50,699 ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്.

ഐആര്‍സിടിസി റെയില്‍ കണക്റ്റ് ആപ്പ്, വെബ്‌സൈറ്റ് എന്നിവയ്‌ക്ക് പുറമെ പേടിഎം, മേക്ക്മൈട്രിപ്പ്, ഇക്‌സിഗോ തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്ഫോമുകളിലൂടെയും യാത്രക്കാര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. ഉത്സവ സീസണിലെയും തത്കാല്‍ ബുക്കിംഗ് സമയത്തെയും തിരക്ക് കണക്കിലെടുത്ത് റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം കൂടുതല്‍ ശക്തമാക്കുകയാണ്. മിനിറ്റില്‍ 1.25 ലക്ഷം വരെ ബുക്കിംഗുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് റിസര്‍വേഷന്‍ ശൃംഖല നവീകരിക്കുന്നത്. ജൂലൈ 15ന് ഐആര്‍സിടിസി പുതിയ വെബ്‌സൈറ്റും യൂസര്‍ ഇന്റര്‍ഫേസും അവതരിപ്പിച്ചിരുന്നു. വിവിധ ക്ലാസുകളിലെ സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനില്‍ തന്നെ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും.

ഓണ്‍ലൈന്‍ ബുക്കിംഗിലെ ബോട്ടുകള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരെ ഐആര്‍സിടിസി നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പുതിയ ‘ആന്റി-ബോട്ട്’ സംവിധാനം സംശയാസ്പദമായ ബോട്ട് ട്രാഫിക് 55 മുതല്‍ 65 ശതമാനം വരെ കുറച്ചതായും ഐആര്‍സിടിസി അറിയിച്ചു. യാത്രക്കാരുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം, ബുക്കിംഗ് പ്രക്രിയ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കാനുള്ള നടപടികളും റെയില്‍വേ തുടരുകയാണ്.

Share