ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ലോകശ്രദ്ധ നേടിയ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെയും കൈപിടിച്ച് നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ലോകത്തെ പ്രധാന ശക്തികളിലെ മൂന്ന് നേതാക്കള്‍ ഒരേ ഫ്രെയിമിലെത്തിയതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

ഉച്ചകോടിയുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഷി ജിന്‍പിങ്ങിനും വ്ളാദിമിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഒപ്പം മോദി നടന്നുനീങ്ങുന്ന ചിത്രവും ഇതിലുണ്ട്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്‌ക്കും ഷിക്കും പുടിനുമൊപ്പം മോദി സംസാരിക്കുന്ന ചിത്രവും മറ്റൊന്നില്‍ പുടിനൊപ്പം മോദി നടന്നുനീങ്ങുന്നതുമാണ് കാണുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ റഷ്യയുമായുള്ള ബന്ധം പ്രതിരോധം, ഊര്‍ജം, ബഹിരാകാശം, അടിസ്ഥാന സൗകര്യം, വ്യാപാരം തുടങ്ങി നിരവധി മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു.

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യാപാരവും സാമ്പത്തിക സഹകരണവും ഉള്‍പ്പെടെ വിവിധ മേഖലകളിലെ പുരോഗതി മോദി വിലയിരുത്തി. 2030ലെ സാമ്പത്തിക സഹകരണ പരിപാടി ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയായി. ഇന്ത്യയില്‍ നടക്കുന്ന ഇന്നോപ്രോം പ്രദര്‍ശനവും മോദിയും പുടിനും സന്ദര്‍ശിച്ചു. ഇന്ത്യ-റഷ്യ വ്യാവസായിക സഹകരണവും വ്യാപാരവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പ്രദര്‍ശനം സഹായിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനും ബ്രിക്സ് ഉച്ചകോടിയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഷി ഇന്ത്യയിലെത്തുന്നത്. ഇന്ത്യ-ചൈന ബന്ധത്തില്‍ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയുടെ പശ്ചാത്തലത്തിലാണ് ഷിയുടെ സന്ദര്‍ശനം. നേരിട്ടുള്ള വിമാന സര്‍വീസുകളുടെ പുനരാരംഭം ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലെ കൂടിക്കാഴ്ചകള്‍. വിപുലീകരിച്ച 11 അംഗ ബ്രിക്സ് കൂട്ടായ്മയുടെ 18-ാമത് ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, ഗ്ലോബല്‍ സൗത്തിന്റെ കൂടുതല്‍ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നത്.

റഷ്യ, ചൈന തുടങ്ങിയ പ്രധാന ശക്തികളുമായി ഒരേസമയം നയതന്ത്ര ഇടപെടല്‍ നടത്താനും ഇന്ത്യയുടെ മുന്‍ഗണനകള്‍ ബഹുമുഖ വേദിയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനും ബ്രിക്സ് അധ്യക്ഷസ്ഥാനം ഇന്ത്യയ്‌ക്ക് അവസരം നല്‍കുന്നു. മോദി, ഷി, പുടിന്‍ എന്നിവര്‍ കൈകോര്‍ത്തുനില്‍ക്കുന്ന ചിത്രം അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ നടക്കുന്ന ഉയര്‍ന്നതല നയതന്ത്ര ഇടപെടലുകളുടെ പ്രതീകമായി മാറുകയാണ്.

Share