ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രധാന പ്രതി പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. ഊരുപൊയ്ക മങ്കാട്ടുമൂല രതീഷ് ഭവനില്‍ സോബക്കിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. തോന്നയ്‌ക്കല്‍ സായി ഗ്രാം കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥി വിഘ്‌നേഷിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവസ്ഥലത്തെത്തിച്ച് പ്രതിയെ പൊലീസ് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കോളേജിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു ആക്രമണം. ആയുധങ്ങളുമായി എത്തിയ പ്രദേശവാസികളുടെ സംഘമാണ് വിദ്യാര്‍ഥിയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിഘ്‌നേഷ് നിലവില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Share