ആസൂത്രണബോര്‍ഡ് പരീക്ഷാ തട്ടിപ്പ് കേസ്; പിഎസ്സി-ക്രൈംബ്രാഞ്ച് തര്‍ക്കം തുടരുന്നു; ചോദ്യം ഴചയ്യലിന് നാല് അംഗങ്ങളും ഹാജരാകില്ല

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ആസൂത്രണബോര്‍ഡ് പരീക്ഷാ തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിനെച്ചൊല്ലി പിഎസ്സിയും ക്രൈംബ്രാഞ്ചും തമ്മിലുള്ള തര്‍ക്കം തുടരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന എസ്‌ഐടി നോട്ടീസ് ലഭിച്ച നാല് പിഎസ്സി അംഗങ്ങളും ഹാജരാകില്ലെന്ന് അറിയിച്ചതായാണ് വിവരം. ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നാണ് പിഎസ്സി അംഗങ്ങളുടെ നിലപാട്. പിഎസ്സി ആസ്ഥാനത്തെത്തി ചോദ്യം ചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്.

പിഎസ്സി ആസ്ഥാനത്ത് എത്തി ചോദ്യം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി പിഎസ്സി ആസ്ഥാനത്തേക്ക് പോകില്ലെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് ഇന്ന് കത്ത് നല്‍കും. അതേസമയം, നാല് അംഗങ്ങളും മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. ചോദ്യം ചെയ്യല്‍ സംബന്ധിച്ച നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണായക പിഎസ്സി യോഗം ചേരും.

അംഗങ്ങള്‍ക്ക് ലഭിച്ച നിയമപരമായ പരിരക്ഷ സംബന്ധിച്ച നിയമോപദേശവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുന്ന നടപടികള്‍ എന്തായിരിക്കുമെന്നതിലും പിഎസ്സി അംഗങ്ങള്‍ക്ക് ആശങ്കയുണ്ട്. ചോദ്യം ചെയ്യലിന്റെ വേദിയെച്ചൊല്ലിയുള്ള തര്‍ക്കം കൂടുതല്‍ നിയമനടപടികളിലേക്ക് നീങ്ങുമോ എന്നതും നിര്‍ണായകമാണ്.

Share