കോടികളുടെ ആസ്തിയുള്ള എംഎൽഎ; ഒരു ദിവസം തെരുവിൽ ഭിക്ഷക്കാരൻ; ആളെ തിരിച്ചറിയാതെ പെരുമാറിയവരിൽ പൊലീസുകാരും

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: വിലകൂടിയ വസ്ത്രങ്ങളും ആഡംബര കാറും സുരക്ഷാ ജീവനക്കാരുമെല്ലാം മാറ്റിനിർത്തി, സാധാരണ ഭിക്ഷക്കാരന്റെ രൂപത്തിൽ മണിക്കൂറുകളോളം മുംബൈയിലെ തെരുവിൽ ഇരുന്നാൽ എന്ത് സംഭവിക്കും?  എങ്ങനെയായിരിക്കും ആളുകളുടെ പെരുമാറ്റം? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടിയിറങ്ങിയത് ഒരു സാധാരണക്കാരനല്ല, കോടികളുടെ ആസ്തിയുള്ള ഒരു ജനപ്രതിനിധിയായിരുന്നു.

ഗട്ട്‌കോപ്പർ ഈസ്റ്റിലെ ബിജെപി എംഎൽഎ പരാഗ് ഷായാണ് വ്യത്യസ്തമായ രീതിയിൽ പരീക്ഷണം നടത്തിയത്. വേഷവും രൂപവും മാറ്റി, സുരക്ഷാ സംഘത്തെയും വാഹനത്തെയും ഒഴിവാക്കി അദ്ദേഹം മുംബൈയിലെ തെരുവിലിറങ്ങി. സാധാരണ ഭിക്ഷക്കാരനെപ്പോലെ റോഡരികിൽ ഇരുന്ന് ആളുകളോട് സഹായം അഭ്യർഥിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ഇത് ശ്രദ്ധ നേടുകയാണ്.

വ്യക്തിയുടെ പദവിയും സാമ്പത്തിക ശേഷിയും അറിയാതെ വരുമ്പോൾ സമൂഹത്തിന്റെ സമീപനം എങ്ങനെ മാറുന്നു എന്ന് നേരിട്ട് മനസിലാക്കുകയായിരുന്നു ഷായുടെ ലക്ഷ്യം. ജൈന ആത്മീയ ഗുരു നമ്രാമുനിയുടെ നിർദേശത്തെ തുടർന്നായിരുന്നു പരീക്ഷണം.

തന്റെ യഥാർഥ വ്യക്തിത്വം അറിയാതെ ലഭിച്ച പ്രതികരണങ്ങൾ ഏറെ ചിന്തിപ്പിച്ചതായാണ് അദ്ദേഹം പറയുന്നത്. സമൂഹത്തിൽ ഒരാളുടെ സ്വാധീനവും പദവിയും സാമ്പത്തിക നിലയും അയാളോടുള്ള സമീപനത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിന്റെ അനുഭവമായിരുന്നു തെരുവിലെ മണിക്കൂറുകൾ.

അതേസമയം, അപരിചിതനായ ഭിക്ഷക്കാരനോട് മുംബൈയിലെ ചിലർ കാണിച്ച കരുതലും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരാൾ 20 രൂപ കൈമാറിയ ശേഷം ഭക്ഷണം വാങ്ങിക്കഴിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരാൾ പണം പോലും വാങ്ങാതെ സമോസ നൽകി. ലഭിച്ച ഭക്ഷണം അവിടെവച്ചുതന്നെ കഴിച്ച ഷാ, മറ്റു ഭിക്ഷക്കാരെപ്പോലെ റോഡരികിൽ ഇരുന്നും സമയം ചെലവഴിച്ചു.

പിന്നീട് പരീക്ഷണത്തിന്റെ രണ്ടാം ഘട്ടമായിരുന്നു. വേഷം മാറി, മേക്കപ്പ് നീക്കി സ്വന്തം രൂപത്തിലേക്ക് തിരിച്ചെത്തിയ ഷാ അതേ പ്രദേശങ്ങളിലെത്തി. നേരത്തെ ഭിക്ഷക്കാരന്റെ വേഷത്തിൽ കണ്ടുമുട്ടിയ ചിലരുമായി വീണ്ടും സംസാരിച്ചു. എന്നാൽ ഇത്തവണ അവരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റമുണ്ടായിരുന്നുവെന്നാണ് ഷാ പറയുന്നത്. നേരത്തെ അവഗണിച്ചവരും ശ്രദ്ധിക്കാതിരുന്നവരും ഇപ്പോൾ വ്യത്യസ്തമായ രീതിയിൽ ഇടപെട്ടു.

തന്റെ സാമൂഹിക സ്ഥാനം മറച്ചുവെച്ചപ്പോഴും അത് വെളിപ്പെടുത്തിയപ്പോഴും ഒരേ വ്യക്തികളിൽനിന്നുണ്ടായ വ്യത്യസ്ത പ്രതികരണങ്ങൾ മനുഷ്യരുടെ സമീപനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് ഷാ ചൂണ്ടിക്കാട്ടി.

2024ലെ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിനിടെ സമർപ്പിച്ച സത്യവാങ്മൂലമാണ് പരാഗ് ഷായെ രാജ്യത്തുതന്നെ ശ്രദ്ധേയനാക്കിയത്. 3,383 കോടിയിലധികം രൂപയുടെ ആസ്തിയായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട ഷാ അന്ന് മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥിയായിരുന്നു.

കോടികളുടെ സമ്പത്തിന്റെയും ജനപ്രതിനിധി എന്ന പദവിയുടെയും ഉടമയായ ഒരാൾ മണിക്കൂറുകളോളം തെരുവിൽ ഒരു സാധാരണ ഭിക്ഷക്കാരന്റെ ജീവിതം അനുഭവിച്ചറിഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്. പണം, പദവി, സാമൂഹിക അംഗീകാരം എന്നിവയ്‌ക്കപ്പുറം മനുഷ്യരോടുള്ള സമീപനം എത്രമാത്രം മാറുന്നു എന്നതിന്റെ നേരിട്ടുള്ള അനുഭവമായിരുന്നു ഈ പരീക്ഷണമെന്നാണ് ഷായുടെ വിലയിരുത്തൽ.

Share