ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ബ്രട്ടാൽ മേഖലയിലാണ് സെപ്റ്റംബർ 16-17 രാത്രിയിൽ സംയുക്ത ഓപ്പറേഷൻ നടന്നത്.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും മറികടന്നായിരുന്നു നീക്കം.
ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു. കൊല്ലപ്പെട്ടവരെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
മേഖലയിൽ തിരച്ചിലും നിരീക്ഷണവും തുടരുകയാണ്. ശേഷിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാസേന പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.