ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്‌ട്രീയത്തെ വിദ്യാർഥികൾ തള്ളി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ (DUSU) തിരഞ്ഞെടുപ്പിൽ എബിവിപിയുടെ യഷ് ദബാസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. എബിവിപിയുടെ റിയ ചൗധരി സെക്രട്ടറി സ്ഥാനവും സ്വന്തമാക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീനും വിജയിച്ചു. അതേസമയം ജോയിന്റ് സെക്രട്ടറി സ്ഥാനവും എബിവിപിക്ക് വിജയം ലഭിച്ചു

ഡൽഹി സർവകലാശാലയിലെ നാല് കേന്ദ്ര സ്ഥാനങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 18നാണ് നടന്നത്. 40.46 ശതമാനമായിരുന്നു പോളിങ്. നാല് കേന്ദ്ര സ്ഥാനങ്ങളിലേക്കായി 20 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രധാന പോരാട്ടം എബിവിപിയുടെ യഷ് ദബാസും കോൺഗ്രസ് അനുകൂല വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐയുടെ വിജയ് ശങ്കർ മീണയും തമ്മിലായിരുന്നു. വിവിധ ഘട്ടങ്ങളിലെ വോട്ടെണ്ണലിൽ ഇരുവരും മാറിമാറി മുന്നിലെത്തിയ ശേഷമാണ് യഷ് ദബാസ് വിജയിച്ചത്. യഷ് ദബാസ് കാഞ്ചാവാല സ്വദേശിയും ഡൽഹി സർവകലാശാലയിലെ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിഭാഗത്തിൽ ബിരുദാനന്തര പഠനം നടത്തിയിരുന്ന വിദ്യാർഥിയുമാണ്.

സെക്രട്ടറി സ്ഥാനത്ത് എബിവിപിയുടെ റിയ ചൗധരി തുടക്കം മുതൽ തന്നെ ശക്തമായ പ്രകടനമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിലും റിയ മുന്നിട്ടുനിന്നിരുന്നു. എൻഎസ്‌യുഐ സ്ഥാനാർഥി നമ്രത ചൗധരിയായിരുന്നു പ്രധാന എതിരാളി.

വൈസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ വലിയ മുന്നേറ്റമാണ് നടത്തിയത്. എബിവിപിയുടെ ഇഷു മൗര്യ, എൻഎസ്‌യുഐയുടെ വീർ ചത്രത്ത് എന്നിവരെയാണ് അദ്ദേഹം മറികടന്നത്. വോട്ടെണ്ണലിന്റെ പത്താം റൗണ്ടിൽ തന്നെ ഷോക്കീന് 15,000ലേറെ വോട്ടുകളുടെ പിന്തുണ ലഭിച്ചിരുന്നു.

അതേസമയം ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എബിവിപിയുടെ ലക്ഷ്യ രാജ് സിങ്ങാണ് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പിൽ എബിവിപി, എൻഎസ്‌യുഐ, എഐഎസ്എ–എസ്എഫ്ഐ സഖ്യം ഉൾപ്പെടെയുള്ള സംഘടനകളും സ്വതന്ത്ര സ്ഥാനാർഥികളും മത്സരിച്ചിരുന്നു. ക്യാമ്പസ് അടിസ്ഥാനസൗകര്യങ്ങൾ, ഹോസ്റ്റൽ സൗകര്യം, വിദ്യാർഥികളുടെ സുരക്ഷ, ഗതാഗത ഇളവുകൾ തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ചർച്ചകളായിരുന്നു.

ഡൽഹി സർവകലാശാലയിലെ കേന്ദ്ര വിദ്യാർഥി രാഷ്‌ട്രീയത്തിൽ ഈ ഫലം ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

Share