ന്യൂഡൽഹി: ആരോഗ്യം പൗരന്റെ മൗലികാവകാശമാകുന്നു. കേന്ദ്രസർക്കാരിന്റെ ദേശീയ ആരോഗ്യ നയത്തിലാണ് ആരോഗ്യത്തെ അവകാശമായി കണക്കാക്കുന്ന പദ്ധതിയെ പറ്റി പരാമർശിക്കുന്നത്. ആരോഗ്യം നിഷേധിക്കുന്നത് കുറ്റകരമാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും.
വിദ്യാഭ്യാസം പോലെ പൗരന്റെ ആരോഗ്യവും മൗലികാവകാശം ആക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പൊതുജന ആരോഗ്യത്തിനായുളള നീക്കിയിരിപ്പ് വർദ്ധിപ്പിക്കും. ദേശീയ ആരോഗ്യ അധികാര നിയമം കൊണ്ടുവരാനും പദ്ധതിയുണ്ട്. ആരോഗ്യം നിഷേധിക്കുന്നത് കുറ്റകരമാക്കി ജനങ്ങളെ സംരക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥ ഉണ്ടാകും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റസ് ബില്ലിൽ പ്രതിപാദിക്കുന്ന നിയമ പരിരക്ഷ ഉപയോഗിച്ചും ആരോഗ്യം എന്ന മൗലികാവകാശത്തെ സംരക്ഷിക്കും.
രണ്ട് വർഷമായിപരിഗണനയിലുളള കർമപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ക്യാബിനറ്റ് അംഗീകരിക്കുന്നതോടെ ആരോഗ്യ പരിരക്ഷ എന്നത് വ്യക്തികൾക്കും സമൂഹത്തിനും ഒപ്പം സർക്കാരിന്റെയും ഉത്തരവാദിത്തം ആയി മാറും. സംസ്ഥാന സർക്കാരുകളെയും വിവിധ ഡിപ്പാർട്ട്മെന്റുകളെയും വിശ്വാസത്തിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഔഷധങ്ങൾ സൗജന്യമായി ലഭ്യമാക്കുക, ചികിത്സാ സൗകര്യം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കൈവരിക്കാനാകും.
ഇതിനായി നിയമഭേദഗതി ഉൾപ്പെടെയുളള നടപടികളും കേന്ദ്രം ആലോചിക്കുന്നുണ്ട്. മാനസികാരോഗ്യം, ഗർഭം അലസിപ്പിക്കൽ തുടങ്ങിയവ സംബന്ധിക്കുന്ന നിയമങ്ങൾ പൊളിച്ചെഴുതാനും പദ്ധതിയുണ്ട്. വാടക അമ്മമാരെ സംബന്ധിക്കുന്ന നിയമങ്ങളും ഭേദഗതി ചെയ്തേക്കും.