സൗദി അറേബ്യ: സൗദി അറേബ്യയിൽ ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായ ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ഇന്നു രാത്രി സൗദിയിൽ എത്തും. റിയാദിൽ എത്തുന്ന അദ്ദേഹം സൗദി തൊഴിൽകാര്യവകുപ്പുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. തുടർന്ന് നാളെ ലേബർ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും.
തൊഴിൽ നഷ്ടപ്പെട്ട് സൗദി അറേബ്യയിൽ ശമ്പളവും ഭക്ഷണവും മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന മലയാളികൾ ഉൾപ്പെടെ ഉള്ള ഇന്ത്യാക്കാരുടെ പ്രശ്നപരിഹാരത്തിനായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ഇന്നു രാത്രി സൗദി തലസ്ഥാനമായ റിയാദിൽ എത്തുന്നത് . നാളെ ലേബർ ക്യാമ്പുകൾ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സൗദി തൊഴിൽകാര്യ വകുപ്പുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും.
ജിദ്ദയിൽ മാത്രം ആറ് ലേബർ ക്യാമ്പുകളിലായി ഇന്ത്യയിൽ നിന്നുള്ള 2500ഓളം തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. കേന്ദ്ര സർക്കാർ ഇടപെട്ടതിനെ തുടർന്ന് ഇവര്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ കോണ്‍സുലേറ്റ് നടപടികൾ ഊർജ്ജിതമാക്കി. ഗൾഫ് രാജ്യങ്ങളിൽ എണ്ണ വിലയിടിവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മിക്ക കമ്പനികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്‌ക്കേണ്ടി വന്നത്. മിക്ക കമ്പനികളുടെയും മെയിന്റിനൻസ് വിഭാഗം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
പുതിയ നിർമ്മാണ കരാറുകൾ ലഭിക്കാതിരുന്നതോടെ പല കമ്പനികളും സാമ്പത്തികപ്രതിസന്ധിയിലായി. ഇതു മൂലം കമ്പനിയുടെ പ്രവർത്തനം താളം തെറ്റുകയും വിവിധ രാജ്യക്കാരായ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ശമ്പളം മുടങ്ങുകയും ചെയ്തു. സൗദി ഓജർ കമ്പനിയിയിലെ തൊഴിലാളികളിൽ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദേശികൾ ആണ് ജോലിചെയ്യുന്നത്. ഇതിൽ തൊഴിൽ നഷ്ടപ്പെട്ട 72- മലയാളികളുടെ പട്ടിക ജിദ്ദ ഇന്ത്യന്‍ കോൺസുലേറ്റിന് സമർപ്പിച്ചിട്ടുണ്ട്. വിവിധ സൈറ്റുകളിൽ താമസിക്കുന്നവരുടെയും കുടുംബമായി ക്യാമ്പിനു വെളിയിൽ താമസിക്കുന്ന മലയാളികളുടെയും പട്ടിക ഇനിയും കോൺസുലേറ്റിനു ലഭിചിട്ടില്ല.
കഴിഞ്ഞ ഏഴ് മാസക്കാലമായി ഈ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിരുന്നില്ല. വിവിധ മലയാളി സംഘടനകളും കോൺസുലേറ്റും തൊഴിലാളികൾക്ക് താൽക്കാലികമായി ഭക്ഷണ വിതരണത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും എത്തുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാർ.