കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം. ഇന്ത്യയുടെ ഇരുപതാമത് അംബാസഡറായി നിയമിതയായ പരമിത ത്രിപതി കുവൈറ്റ് അമീറിന് വിശ്വാസപത്രം സമർപ്പിച്ചു. കുവൈറ്റിലെ ഇന്ത്യയുടെ അംബാസഡർ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവർ.
രാവിലെ ബയാൻ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനാണ് അവർ വിശ്വാസപത്രം കൈമാറിയത്. കൊട്ടാരത്തിൽ എത്തിയ അംബാസഡർക്ക് സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.
പുതിയ അംബാസഡറെ ഊഷ്മളമായി സ്വാഗതം ചെയ്ത അമീർ, ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദവും സാംസ്കാരിക ബന്ധവും സ്മരിച്ചു. ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കുവൈറ്റ് താല്പര്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ പ്രത്യേക ആശംസകൾ അംബാസഡർ അമീറിനെ അറിയിച്ചു.
കുവൈറ്റിലെ പത്തുലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ‘ജീവനുള്ള പാലമാണെന്ന്’ അംബാസഡർ വിശേഷിപ്പിച്ചു. പ്രവാസി സമൂഹത്തിന് കുവൈറ്റ് നൽകിവരുന്ന പിന്തുണയ്‌ക്ക് അവർ പ്രത്യേകം നന്ദി രേഖപ്പെടുത്തി. വ്യാപാരം, ഊർജ്ജം, പ്രതിരോധം, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യ-കുവൈറ്റ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 65-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സുപ്രധാനമായ ചുമതലയേൽക്കൽ എന്നത് ശ്രദ്ധേയമാണ്.









