കുവൈറ്റ് സിറ്റി: കുവൈറ്റിലെ രാജ്യാതിര്‍ത്തി മേഖലകളിലും തീരപ്രദേശങ്ങളിലും അവധിക്കാലം ആഘോഷിക്കാൻ ഉപയോഗിക്കുന്ന ചാലറ്റുകൾക്കും റെസ്റ്റ് ഹൗസുകൾക്കും ഇനി കനത്ത നിരീക്ഷണം. ലൈസൻസ് ഉടമകൾക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ അറിയിപ്പാണ് ധനമന്ത്രാലയം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അനുവദിച്ച സൈറ്റുകൾ മൂന്നാം കക്ഷികൾക്ക് മറിച്ചു വിൽക്കാനോ വാടകയ്‌ക്ക് നൽകാനോ പാടുള്ളതല്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ലൈസൻസ് വ്യവസ്ഥകളിൽ എന്തെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാൽ മുൻകൂർ നോട്ടീസോ മുന്നറിയിപ്പോ നൽകാതെ തന്നെ ലൈസൻസ് റദ്ദാക്കാനും, ഉടനടി സ്ഥലത്തുനിന്ന് ഒഴിപ്പിക്കാനും അധികൃതർക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും.
സബ്‌ലെറ്റിങ് വഴി ലക്ഷക്കണക്കിന് ദിനാറിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളാണ് റിയൽ എസ്റ്റേറ്റ് മാഫിയകൾ നടത്തിവന്നത്. കുറഞ്ഞ തുകയ്‌ക്ക് സർക്കാരിൽ നിന്ന് ലീസിനെടുക്കുന്ന സ്ഥലം വലിയ തുകയ്‌ക്കാണ് മറിച്ചു നൽകിയിരുന്നത്. ഈ കടുത്ത തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് സാധാരണക്കാരായ പ്രവാസികളെയാണ്.
കുവൈറ്റിലെ കടുത്ത ചൂടിൽ നിന്നും ജോലിത്തിരക്കുകളിൽ നിന്നും മാറി, വാരാന്ത്യങ്ങളിൽ (Weekends) കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുകൂടാൻ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഇത്തരം ചാലറ്റുകളെയായിരുന്നു. ഫാമിലി ഗെറ്റ്-ടുഗെദറുകൾക്കും, ബാഡ്മിന്റൺ ടൂർണമെന്റുകൾക്കും, സാംസ്കാരിക കൂട്ടായ്മകൾക്കും വലിയ ഹോട്ടലുകളേക്കാൾ പ്രവാസികൾക്ക് ലാഭകരമായി ലഭിച്ചിരുന്നത് ഈ ചാലറ്റുകളായിരുന്നു. നിരവധി പേർ ചേർന്ന് പണം പങ്കിട്ടെടുത്ത് വീക്കെൻഡുകളിൽ ഇത് വാടകയ്‌ക്കെടുക്കുന്നതായിരുന്നു സാധാരണ രീതി. എന്നാൽ, ഇത്തരം സബ്‌ലീസിങ് സുരക്ഷാ ഏജൻസികൾക്കും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. മൂന്നാം കക്ഷികൾക്ക് വാടകയ്‌ക്ക് നൽകുന്ന പല ചാലറ്റുകളിലും ലഹരി പാർട്ടികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി സുരക്ഷാ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാനും കൃത്യമായ നികുതി ഈടാക്കാനുമാണ് ഇപ്പോൾ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടി.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലൈസൻസ് ഉടമകൾ ചാലറ്റുകൾ വാടകയ്‌ക്ക് നൽകാൻ മടിക്കും. ഇത് പ്രവാസികളുടെ വീക്കെൻഡ് ആഘോഷങ്ങളുടെ നിറം കെടുത്തുമെന്നുറപ്പാണ്.









