ന്യൂഡൽഹി : ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയ്ക്കെതിരെ ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖലയിൽ പ്രതിഷേധം ശക്തം. വൺബെൽറ്റ് വൺ റോഡ് പദ്ധതിയ്ക്കെതിരെ പാക് അധീന കാശ്മീരിലെ നിരവധി സംഘടനകൾ രംഗത്തെത്തി. അധിനിവേശം നടത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് പ്രക്ഷോഭകർ ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ബെയ്ജിംഗിൽ ഉച്ചകോടി നടക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമായത്.
ചൈനിസ് സാമ്രാജ്യത്വം അവസാനിപ്പിക്കുക എന്നെഴുതിയ ബാനറുകളുമായാണ് വിദ്യാർത്ഥകളടക്കമുള്ളവർ ശക്തമായ പ്രതിഷേധം ഉയർത്തുന്നത്. പാക്കിസ്ഥാന്റെ സഹായത്തോടെ ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖലയിൽ അധിനിവേശം നടത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് പ്രക്ഷോഭകർ പറയുന്നു. കാരക്കോറം സ്റ്റുഡൻസ് ഓർഗനൈസേഷൻ, ബൽവാരിസ്ഥാൻ നാഷ്ണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ, ഗൽജിത് – ബാൾട്ടിസ്ഥാൻ യുണൈറ്റഡ് മൂവ്മെന്റ് തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തിലാണ് വൺബെൽറ്റ് വൺറോഡ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്.
സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് 29 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ബെയ്ജിംഗിൽ നടക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമാക്കി പാക്കിസ്ഥാനും ചൈനയ്ക്കുമെതിരെ പാക് അധീന കാശ്മീരിലെ ജനത രംഗത്തെത്തിയത്.
മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് പ്രതിഷേധം. ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖലയെ അടിച്ചമർത്താനാണ് ചൈനയുടെ ശ്രമമെന്നും ഇതിന് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്നും പാക് അധീന കാശ്മീരിലെ ജനങ്ങൾ ആരോപിച്ചു. മേഖലയിൽ ചൈനീസ് സൈന്യം നിലയുറപ്പിക്കുന്നതിനെതിനെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു.