ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റമാണ് നടത്തുന്നത് . നരേന്ദ്രമോദിയുടെയും ബിജെപിയുടെയും നേട്ടങ്ങൾ ലോകത്തെ പല രാജ്യങ്ങളിലെയും രാഷ്ട്രീയ പാർട്ടികളെ സ്വാധീനിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ട് തവണ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന ബിജെപി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനുള്ള ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
400 കടക്കുക എന്ന മുദ്രാവാക്യമാണ് പാർട്ടി ഉയർത്തിയിരിക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ബിഹാർ, മഹാരാഷ്ട്ര തുടങ്ങി രാജ്യത്തെ 17 പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിയും സഖ്യകക്ഷികളും അധികാരത്തിലാണ്. ബിജെപിയുടെ തുടർച്ചയായ വിജയങ്ങൾ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
റഷ്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, മൗറീഷ്യസ്, ഉഗാണ്ട, ടാൻസാനിയ തുടങ്ങി 9 രാജ്യങ്ങളുടെ പ്രതിനിധികൾ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വീക്ഷിക്കാനും ബി.ജെ.പിയുടെ തന്ത്രങ്ങൾ അറിയാനും ഇന്ത്യയിലെത്തുന്നുണ്ട്. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ചുവടുവയ്പ്പുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. ബിജെപിയുടെ തന്ത്രപരമായ വൈദഗ്ധ്യത്തിന്റെ സൂക്ഷ്മത അടുത്തറിയാനാണ് ഇവർ ഇന്ത്യയിലെത്തുന്നത് .
20 ഓളം വിദേശ നേതാക്കൾ മെയ് ഒന്നിന് ഇന്ത്യയിലെത്തും. കൂട്ടുകക്ഷി സർക്കാരുകളുടെ കാലഘട്ടത്തിൽ നിന്ന് ഇന്ത്യയെ കരകയറ്റിയ ബിജെപിയുടെ വികസന പ്രവർത്തികളെ കുറിച്ചും ഇവർ പഠിക്കും . സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വിദേശ നേതാക്കൾ പൊതുതെരഞ്ഞെടുപ്പ് വീക്ഷിക്കുന്നത്.
ആദ്യം പാർട്ടിയുടെ ഉന്നത നേതാക്കളുമായി ഈ വിദേശ നേതാക്കളുടെ സംഘം തലസ്ഥാനത്ത് കൂടിക്കാഴ്ച്ച നടത്തും. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി ഈ വിദേശ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെ യോഗം നടക്കും. എല്ലാ ഉന്നത നേതാക്കളിൽ നിന്നും പാർട്ടിയെ കുറിച്ചുള്ള വിവരങ്ങൾ അവർ ശേഖരിക്കും.
വിദേശ പ്രതിനിധി സംഘം മൂന്ന് ടീമുകളായി തിരിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ കാണുമെന്നാണ് വിവരം. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രചാരണവും അന്തരീക്ഷവും കാണാൻ ഒരു സംഘത്തെ ഭോപ്പാലിലേക്ക് അയക്കും. രണ്ടാമത്തെ ടീം ഛത്തീസ്ഗഡിലെ റായ്പൂരിലേക്കും മൂന്നാമത്തെ ടീം ഗുജറാത്ത് പര്യടനത്തിനായി അഹമ്മദാബാദിലേക്കും പോകും.