ബീജിംഗ്: വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിക്കുകയാണെന്ന ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇതിന് തെളിവുകൾ തങ്ങൾക്ക് ലഭിച്ചതായും ആന്റണി ബ്ലിങ്കൻ അവകാശപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ആന്റണി ബ്ലിങ്കൻ ചൈനയിലെത്തിയിരുന്നു. സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലിങ്കന്റെ ആരോപണം.
ഈ വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് കഴിഞ്ഞ നവംബറിൽ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസിഡന്റ് ജോ ബൈഡൻ നൽകിയ ഈ സന്ദേശം താൻ ഇക്കുറിയും ആവർത്തിച്ചതായി ബ്ലിങ്കൻ വ്യക്തമാക്കി. എന്നാൽ ചൈന ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഷി ജിൻപിങ് തനിക്ക് ഉറപ്പ് നൽകിയതായും ബ്ലിങ്കൻ വ്യക്തമാക്കി.
” വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിനെ ചൈന സ്വാധീനി്ക്കാനും ഇടപെടാനും ശ്രമിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ അങ്ങനെ ഒന്ന് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളുടെ രാജ്യത്ത് അത്തരമൊരു ഇടപെടൽ നടത്താൻ ശ്രമിക്കുന്നുവെന്ന വിവരം അതീവ സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിലെ ഇടപെടൽ ഒരിക്കലും അംഗീകരിക്കില്ല. അതുകൊണ്ട് തന്നെ ചൈന ഈ സന്ദേശം ഇക്കുറി ഉൾക്കൊണ്ടുവെന്നാണ് കരുതുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും, അതൊരു സംഘർഷത്തിലേക്ക് മാറുന്ന സാഹചര്യം ഒഴിവാക്കുമെന്നും” ബ്ലിങ്കൻ പറഞ്ഞു.
അതേ സമയം യുഎസ് തെരഞ്ഞെടുപ്പിൽ ഒരു കാരണവശാലും ഇടപെടില്ലെന്നും, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങൾ തങ്ങൾ നോക്കേണ്ടതില്ലെന്നും ചൈന പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബ്ലിങ്കൻ ചൈന സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൈഡന്റേയും ഷി ജിൻപിങ്ങിന്റേയും നേതൃത്വത്തിൽ ഉന്നതതല കൂടിക്കാഴ്ച നടന്നിരുന്നു.