തൃശൂർ : ശബരിമല തീർത്ഥാടകർക്കും ഹിന്ദുക്കൾക്കും ഐഎസ് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് . കുടിവെള്ളത്തിൽ വിഷം കലർത്താൻ ഐഎസിന് പദ്ധതിയുണ്ടെന്ന് പൊലീസ് . ഇത് സംബന്ധിച്ച് സുരക്ഷ ശക്തമാക്കാൻ റെയിൽവേ പൊലീസ് സ്റ്റേഷൻ മാസ്റ്റർമാർക്ക് നിർദ്ദേശം നൽകി.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന മുസ്ളിം മതവിഭാഗത്തിലല്ലാത്ത യാത്രക്കാർക്ക് കുടിക്കാൻ നൽകുന്ന വെള്ളത്തിൽ വിഷം കലർത്തുന്നതിന് ഇസ്ളാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിട്ടുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ജാഗ്രത സന്ദേശം എത്തിയെന്നാണ് സ്റ്റേഷൻ മാസ്റ്റർക്കുള്ള കത്തിൽ വ്യക്തമാക്കുന്നത് .
നവംബർ 14 നും 23 നും വന്ന ജാഗ്രത സന്ദേശങ്ങൾ ആധാരമാക്കിയാണ് റെയിൽവേ പൊലീസിന്റെ നിർദ്ദേശം . ശബരിമല തുടങ്ങിയ തീർത്ഥാടനങ്ങൾക്ക് പോകുന്നവർക്ക് നൽകുന്ന കുടിവെള്ളവും മറ്റ് ഭക്ഷണ പദാർത്ഥങ്ങളും സുരക്ഷിതമായി നൽകുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകാൻ തയ്യാറാക്കിയ കത്താണ് പുറത്തായത്.
ഐഎസിൽ പോയ മലയാളി ഭീകരരിൽ ഒരാളുടെ ഓഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു . ഭക്ഷണത്തിൽ വിഷം കലർത്തുക , ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഓഡിയോ ക്ളിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിൽ ആക്രമണം നടത്തി ഒരേ സമയം വളരെയധികം ആളുകളെ വധിക്കാനാണ് ഐഎസ് ഭീകരന്റെ ഓഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിനെ തുടർന്നാണ് ജാഗ്രത നിർദ്ദേശം നൽകിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തൃശൂർ പൂരത്തിലേക്ക് വാഹനമോടിച്ചു കയറ്റുക , കുംഭമേളയിൽ ആക്രമണം നടത്തുക തുടങ്ങിയ ഭീതിദമായ നിർദ്ദേശങ്ങളും ഭീകരന്റെ ഓഡിയോ സന്ദേശത്തിൽ ഉണ്ടായിരുന്നു . ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് ഭീഷണി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.