ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി 70 ശതമാനം കുറഞ്ഞതായി റിപ്പോർട്ട് . ലോക്കൽ ഫോർ വോക്കൽ സംരംഭത്തിന്റെ ഭാഗമായി, കളിപ്പാട്ട നിർമ്മാണത്തിൽ ഇന്ത്യ ദ്രുതഗതിയിൽ കുതിക്കുകയാണ് . സമീപവർഷങ്ങൾ വരെ പ്രധാനമായും അയൽരാജ്യമായ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിലൂടെയായിരുന്നു രാജ്യത്തിന്റെ വൻതോതിലുള്ള കളിപ്പാട്ട ആവശ്യം മറികടന്നത് .
ഈ ഇറക്കുമതി കുറയ്ക്കാൻ മോദി സർക്കാർ നിരവധി ചുവടുവയ്പ്പുകൾ നടത്തി . മേയ്ക്ക് ഇൻ ഇന്ത്യയും , കോവിഡിന് ശേഷം ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ , ചെറുതും വലുതുമായ നിരവധി ഉദ്പാദകർ ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്.
ഇൻവെസ്റ്റ് ഇന്ത്യ, കേന്ദ്ര നിക്ഷേപ പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഏജൻസിയുടെ അഭിപ്രായത്തിൽ, ഇന്ത്യൻ കളിപ്പാട്ട വ്യവസായം ആഗോളതലത്തിൽ അതിവേഗം വളരുന്ന ഒന്നാണ്. 2028-ഓടെ ഇത് ഇരട്ടിയാകുമെന്നും 2022-28 കാലയളവിൽ 12 ശതമാനം വളരുമെന്നും പ്രതീക്ഷിക്കുന്നു.ഇന്ത്യ സ്വന്തം ആവശ്യങ്ങൾക്കായി കളിപ്പാട്ടങ്ങൾ നിർമ്മിക്കുക മാത്രമല്ല, മിഡിൽ ഈസ്റ്റിലേക്കും ചില ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഉള്ള കയറ്റുമതി വർധിപ്പിക്കുകയും ചെയ്തു.
2024-ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ രാജ്യത്തെ കളിപ്പാട്ട നിർമാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുമെന്നും വിദഗ്ധ തൊഴിലാളികളെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും പ്രയോജനപ്പെടുത്തുമെന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. വളർച്ചയുടെ നവോത്ഥാന ഘട്ടത്തിൽ നിൽക്കുന്ന വ്യവസായത്തിന് ഇതൊരു പുത്തൻ തുടക്കമാകും .
ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളിൽ 70 ശതമാനവും ചൈനയിൽ നിന്നുള്ളതായിരുന്നു . ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളുടെ മൊത്തം മൂല്യം 2019-20 ൽ ഏകദേശം 4,000 കോടി രൂപയായിരുന്നു, ഇത് ഇന്ത്യ കയറ്റുമതി ചെയ്യുന്നതിനേക്കാൾ നാലിരട്ടിയായിരുന്നു . എന്നാൽ പല ഉത്പന്നങ്ങളും ഒരു ഗുണനിലവാരവും ഇല്ലാതെയാണ് ഇന്ത്യയില് എത്തുന്നതെന്ന് കണ്ടെത്തിയതോടെയാണ് മോദി സർക്കാർ പുതിയ നീക്കത്തിന് തുടക്കമിട്ടത്.
“രാജ്യത്തുടനീളം സർക്കാർ 60-ലധികം കളിപ്പാട്ട ക്ലസ്റ്ററുകൾ സ്ഥാപിച്ചു, കർണാടകയിലെ കൊപ്പലിൽ Aequs സ്ഥാപിച്ച 400 ഏക്കർ ക്ലസ്റ്റർ, ഉത്തർപ്രദേശിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 100 ഏക്കറിലെ ടോയി ക്ലസ്റ്റർ എന്നിവ ഉദാഹരണങ്ങളാണ്. കൂടാതെ, പല സംസ്ഥാനങ്ങളും കളിപ്പാട്ട നിർമ്മാതാക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, നിർമ്മാണ ചെലവിന്റെ 30 ശതമാനത്തോളം സബ്സിഡി നൽകുന്നു, ”ടെക്-നേറ്റീവ് റീട്ടെയിൽ കമ്പനിയായ എയ്സ് ടർട്ടിൽ സിഇഒ നിതിൻ ഛബ്ര പറഞ്ഞു.