തിരുവനന്തപുരം: കേരള- തമിഴ്നാട് തീരദേശ മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും കള്ളക്കടൽ പ്രതിഭാസം. ഇതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളാ തീരത്തും തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിലും ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്നം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളാ തീരത്തും തെക്കൻ തമിഴ്നാട് തീരങ്ങളിലും നാളെ രാവിലെ 2.30 മുതൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരദേശവാസികളോട് പ്രദേശത്ത് നിന്ന് മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കെട്ടിയിട്ട് സൂക്ഷിക്കണമെന്നും വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ അകലം പാലിച്ച് കെട്ടിയിടണമെന്നും അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾക്ക് കടലിൽ പോകുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ശക്തമായ തിരമാലകളാണ് ഈ പ്രതിഭാസത്തിലൂടെ ഉണ്ടാകുന്നത്. കടൽ കരയിലേക്ക് വേഗത്തിൽ അടിച്ചുകയറി വിഴുങ്ങുന്നതിനാലാണ് ഇതിനെ ‘കള്ളക്കടൽ’ എന്ന് വിളിക്കുന്നത്. ഏകദേശം സുനാമിയോട് സാമ്യമുള്ള തിരമാലകളായിരിക്കും ഈ പ്രതിഭാസത്തിലൂടെ ഉണ്ടാവുന്നത്.