ഗുവാഹത്തി : വടക്കൻ അരുണാചൽ പ്രദേശിന്റെ ജലസ്രോതസ്സായ സിയാങ് നദിയിലെ ജലം ഊറ്റിയെടുക്കാൻ ചൈന പ്രത്യേക തുരങ്കം നിർമ്മിച്ചതായി സംശയം .
നദിയിലെ ജലം ഉപയോഗശൂന്യമായതിനു പിന്നിൽ ചൈനയുടെ ഈ തുരങ്കനിർമ്മാണമാകാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. നദിയിലെ ജലം നവംബർ–ഫെബ്രുവരി മാസങ്ങളിൽ തെളിനീരു പോലെ ഒഴുകേണ്ടതാണ്. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി നദിയിലെ ജലം കറുത്തിരുണ്ടാണ്. ജലത്തിൽ സിമന്റ് പോലെ കട്ടിയുള്ളതും കുഴഞ്ഞതുമായ അഴുക്ക് വൻ തോതിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. കറുത്തിരുണ്ട നിറത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്ന ജലം പൂർണമായും ഉപയോഗശൂന്യമായെന്ന് വിദഗ്ധർ പറയുന്നു.
മാത്രമല്ല അനുവദനീയമായതിലും അധികമാണ് നദീജലത്തിൽ ഇപ്പോഴുള്ള ഇരുമ്പിന്റെ അംശം. സിമന്റു പോലെയുള്ള വസ്തുക്കൾ നദിയിൽ കലങ്ങിയിറങ്ങിതായി കണ്ടെത്തിയ സാഹചര്യത്തില് നവംബറിൽ ജലം കേന്ദ്ര ജല കമ്മിഷനിലേക്ക് ഗുണമേന്മ പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു. നിലവിൽ ജലത്തിലുള്ള ഇരുമ്പിന്റെ അംശം ജലജീവികളെയും ഹാനികരമായി ബാധിക്കുന്നതാണ്. യാതൊരു കാരണവശാലും ഈ ജലം കുടിക്കാൻ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
ബ്രഹ്മപുത്രയിലേക്ക് ഒഴുകിയെത്തുന്ന മുഖ്യനദിയാണു സിയാങ്. യാർലങ് സാങ്ബോ എന്ന പേരിലാണ് ടിബറ്റിൽ ഈ നദി അറിയപ്പെടുന്നത്. ലോഹിത്, ദിബാങ് നദികളുമായി ചേർന്നൊഴുകിയാണു സിയാങ് ബ്രഹ്മപുത്രയായി മാറുന്നത്.
ടിബറ്റിലൂടെ ഒഴുകിയാണ് നദി ഇന്ത്യയിലേക്കെത്തുന്നത്. അരുണാചൽ പ്രദേശിലൂടെ 230 കിലോമീറ്ററിലേറെ ഒഴുകുന്ന സിയാങ് നദിയെ ആശ്രയിച്ചാണ് വടക്കൻ അരുണാചൽ പ്രദേശിന്റെ നിലനിൽപ്പ് തന്നെ.
സിയാങ് നദിയിലെ പ്രശ്നത്തിനു പിന്നിൽ ചൈനയാണെന്നും, അന്താരാഷ്ട്ര സംഘം സംഭവത്തിൽ അടിയന്തിരമായി ഇടപെടണമെന്നുമാണ് അരുണാചൽ പ്രദേശിന്റെ ആവശ്യം. ചൈനയുടെ ഭാഗത്തു നിന്ന് ആഴത്തിൽ ഭൂമി കുഴിക്കുകയോ, ഇളക്കിമറിക്കുകയോ ചെയ്തതാണ് ഇതിനിടയാക്കിയതെന്ന് ഈസ്റ്റ് സിയാങ് ജില്ലാ ഭരണകൂടം അഭിപ്രായപ്പെടുന്നു.
ടിബറ്റിലൂടെ 1600 കിലോമീറ്റർ ഒഴുകി അരുണാചലിലെത്തുന്ന നദിയുടെ പ്രാരംഭ ഭാഗത്തെവിടെയോ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങളാവാം നദിയിലെ ജലം ഉപയോഗശൂന്യമാകാൻ കാരണമെന്നാണ് വിദഗ്ദരുടെയും കണ്ടെത്തൽ.
ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ 1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കം നിർമ്മിക്കാൻ ചൈന നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.നദിയുടെ ദിശ വഴിമാറ്റി വിട്ട് ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ തക്ലമകാൻ മരുഭൂമിയിലേക്കു ജലമെത്തിക്കാനായിരുന്നു നീക്കമെന്നും സൂചനകളുണ്ടായിരുന്നു.
ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ പുറത്തു വിട്ട ഈ വാർത്ത ചൈന നിഷേധിച്ചിരുന്നു,എന്നാൽ സിയാങ് നദിയുടെ നിലവിലെ അവസ്ഥ ഈ സംശയം ബലപ്പെടുത്തുന്നു.