തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കാഞ്ഞിരംപാറ എൽപി സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ദിയ, ഹൻസിക, ഇഷാന എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്. രാജ്യത്ത് ഇൻഡി മുന്നണിയും എൻഡിഎയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഭരണവിരുദ്ധ വികാരവും ഭരണ അനുകൂല വികാരവുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. വോട്ടെണ്ണലിന് മുമ്പ് തന്നെ ഏത് സർക്കാർ രാജ്യം ഭരിക്കുമെന്നും ആര് പ്രധാനമന്ത്രിയാകുമെന്നും ജനങ്ങൾക്ക് അറിയാം. കേരളത്തിലും എൻഡിഎയ്‌ക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. യുവാക്കളും സ്ത്രീകളുമാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ട് രേഖപ്പെടുത്താൻ പോകുന്നത്. വികസന മുരടിപ്പിൽ നിന്ന് മാറ്റം വാരാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ 10 വർഷത്തെ ഭരണനേട്ടത്തിനാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ന്യൂനപക്ഷ പ്രീണനമുണ്ടാകുമെന്നാണ് പറഞ്ഞ് പരത്തിയിരുന്നത്. എന്നാൽ ന്യൂനപക്ഷ വിഭാഗം തന്നെ മോദി ഭരണത്തിൽ തൃപ്തരാണെന്നാണ് പറയുന്നത്. കൊല്ലത്ത് ഇൻഡി മുന്നണിക്ക് രണ്ട് സ്ഥാനാർത്ഥികളാണ് ഉള്ളത്. അവർ ആർക്ക് വേണ്ടിയാണ് മത്സരിക്കുന്നത് എന്നാണ് അറിയേണ്ടത്. കേരളത്തിൽ ബിജെപിയുടെ വോട്ട് ഷെയർ വർദ്ധിക്കുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.