ന്യൂഡല്‍ഹി: ഭാര്യയ്‌ക്ക് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അത് തിരിച്ച് കൊടുക്കാൻ ഭർത്താവ് ബാധ്യസ്‌ഥനാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
മലയാളി ദമ്പതിമാർ നൽകിയ കേസിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി. തനിക്ക് സ്ത്രീധനമായി ലഭിച്ച 89 പവൻ സ്വർണം ഭർത്താവ് തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വിനിയോഗിച്ചു എന്നും, സ്വർണം തിരികെ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് സ്വർണത്തിന് പകരമായി 25 ലക്ഷം രൂപ നൽകാൻ നിര്‍ദേശിക്കുകയായിരുന്നു.
വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ വീട്ടുകാർ വധുവിന് നൽകുന്ന സമ്പത്തിന്റെ പൂർണ്ണ അവകാശം സ്ത്രീക്ക് തന്നെയാണെന്നും അതവർക്ക് ഇഷ്‌ടമുള്ളതുപോലെ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.വിവാഹസങ്കല്പത്തിന്റെ അടിസ്‌ഥാനം തന്നെ പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനമാണെന്നും കോടതി അഭിപ്രായപ്പെട്ടു.