ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് രാജ്യത്ത് ഇന്ന് പുരോഗമിക്കുകയാണ്. 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 89 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ബിഎസ്പി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മധ്യപ്രദേശിലെ ബേതൂളിൽ വോട്ടെടുപ്പ് അടുത്ത ഘട്ടമായ മെയ് ഏഴിലേക്ക് നീട്ടി വയ്‌ക്കുകയായിരുന്നു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ മത്സരാർത്ഥികൾ. രണ്ടാം ഘട്ടത്തിൽ മത്സരത്തിനിറങ്ങുന്ന ഏറ്റവും ധനികനായ സ്ഥാനാർത്ഥിയാണ് കർണാടകയിലെ കോൺഗ്രസ് നേതാവായ വെങ്കട്ടരമണ ഗൗഡ. എച്ച് ഡി കുമാരസ്വാമിക്കെതിരെയാണ് വെങ്കട്ടഗൗഡ രമണ മത്സരിക്കുന്നത്. 622 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്.
കർണാടകയിലെ കോൺഗ്രസ് എംപി ഡി കെ സുരേഷ് ആണ് ഏറ്റവും ധനികനായ രണ്ടാമത്തെ സ്ഥാനാർത്ഥി. 593 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഇളയ സഹോദരൻ കൂടിയാണ് സുരേഷ്. ബാംഗ്ലൂർ റൂറലിൽ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. മൂന്ന് തവണ എംപി സ്ഥാനവും വഹിച്ചിട്ടുണ്ട്. മഥുര ലോക്സഭാ സീറ്റിൽ നിന്ന് മത്സരിക്കുന്ന ബിജെപി എംപി ഹേമമാലിനിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 278 കോടിയാണ് ഹേമമാലിനിയുടെ ആസ്തി. മധ്യപ്രദേശിലെ സഞ്ജയ് ശർമ്മയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 232 കോടിയാണ് ആസ്തി. കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് പട്ടികയിൽ അഞ്ചാമത്. ഇദ്ദേഹത്തിന്റെ ആകെ 217.21 കോടിയാണ്.
മഹാരാഷ്‌ട്രയിലെ നന്ദേഡിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന ലക്ഷ്മൺ നഗോറാവു പാട്ടീലാണ് രണ്ടാം ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർത്ഥി. 500 രൂപ മാത്രമാണ് ഇദ്ദേഹം സ്വന്തം ആസ്തിയായി കാണിച്ചിരിക്കുന്നത്. കാസർകോട് നിന്ന് മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാർത്ഥി രാജേശ്വരി കെ.ആർ ആണ് ആസ്തി കുറവുള്ളവരുടെ പട്ടികയിൽ രണ്ടാമത്. 1000 രൂപയാണ് ഇവരുടെ ആസ്തി. അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥ പൃഥ്വിസാമ്രാട്ട് ദിപ്വൻഷ് ആണ് പട്ടികയിൽ മൂന്നാമത്. 1400 രൂപയാണ് ഇവരുടെ ആസ്തിയായി കാണിച്ചിരിക്കുന്നത്.