അയ്യപ്പനും പടയാളികളും സഞ്ചരിച്ച പഥങ്ങൾ പലതും ജനവാസകേന്ദ്രമായി കഴിഞ്ഞുവെങ്കിലും ഈ കോയിക്കൽകാവ് തൊട്ടു ഇനിയങ്ങോട്ടുള്ള വനപ്രദേശത്തിന് പുതിയ കാലം ഒരു മാറ്റവും വരുത്തിയിട്ടില്ല…
ഒരു പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ആ പഴയ ചരിത്ര കാലത്തിന്റെ ഓർമ്മകൾ സമ്മാനിക്കാനായി കാലം കൈക്കുമ്പിളിൽ ഒളിപ്പിച്ചു വച്ചതാകണം ഈ വന സൗന്ദര്യം …..
ഹരിതലതാനികുഞ്ജങ്ങളുടെ മായിക കാഴ്ചയിൽ മുഴുകി കിളികൂജനങ്ങളുടെ കളകളാരവത്തിൽ ലയിച് ഇങ്ങനെ മുന്നോട്ടു നീങ്ങുന്ന നാം എത്തി ചേരുന്നത് ഉദയനന്റെ മൂന്നാമത്തെ കോട്ടയിലേക്കാണ്…
അരശുംമുറികോട്ടയിലേക്ക്…
അരശുംമുറികോട്ട കീഴടക്കിയ അയ്യപ്പൻ ആ പ്രദേശം അവിടുത്തെ മലയരൻമാർക്ക് തന്നെ വിട്ടു കൊടുത്തു എന്ന് കാലം അവകാശം പറയുന്നത് ഇവിടുത്തെ മലദൈവങ്ങളുടെ അമ്പലത്തെ സാക്ഷി നിർത്തിയാണ് …
സുബ്രഹ്മണ്യൻ ,വിനായകൻ എന്നിവരോടൊപ്പം മലദൈവങ്ങളുടെ സങ്കേതം കൂടിയായ ഈ ആരാധനാലയത്തെ കൂടി കണ്ടു കൈകൂപ്പിയെ ഭക്തർ ഇന്നും മുന്നോട്ടു നീങ്ങാറുള്ളു .
അരശുംമുറികോട്ടയിൽ നിന്നും മുന്നോട്ടുള്ള പ്രയാണം ഈറക്കാട് വഴി പാറത്തോടിലേക്കാണ് . ഈറ കാടിന്റെ കുളിർമ്മയും തെളിനീരിന്റെ സമൃദ്ധിയും പകരുന്ന പാറത്തോട് കാട്ടാനകളുടെ വിഹാരഭൂമി കൂടിയാണ് . അതുകൊണ്ടു തന്നെ തെല്ലു ഭയത്തോടെ, കരുതലോടെയാണ് ഭക്തർ പാറത്തോട് വഴി കടന്നു പോകുന്നത് .
പുലരി വെട്ടത്തിന്റെ പ്രസരിപ്പിൽ എരുമേലിയിൽ നിന്നും ഇറങ്ങി തിരിച്ച നാമിപ്പോൾ ഉച്ച വെയിലിന്റെ പാതയിലാണ് . എങ്കിലും കാടിന്റെ കുളിർമ്മ നമ്മളെ തെല്ലും തളർത്തുന്നില്ല . മുന്നോട്ടുള്ള പ്രയാണം കാളകെട്ടിയിലേക്കാണ് . കാളകെട്ടി ശിവപാർവതി ക്ഷേത്രം. കാനന പാതയിലെ ഉദയനന്റെ നാലാമത്തെ കോട്ട നിലനിന്നിരുന്നത് ഇവിടെയാണത്രെ.
പക്ഷെ കാളകെട്ടിയിലേക്കെത്തുന്ന നമ്മളെ ഇവിടെ സ്വാഗതം ചെയുന്നത് ഐതിഹ്യവും ചരിത്രവും ചേർന്നാണ് . പുരാണത്തിന്റെ ഏടുകളിൽ കാളകെട്ടിയുടെ കഥ മഹിഷീ മർദ്ദനവുമായി ബന്ധപ്പെട്ടിരിക്കുന്നു .
എരുമേലിയിൽ വച്ച് മഹിഷിയെ വധിച്ച മണികണ്ഠൻ ആ മഹിഷിയുടെ മൃതശരീരം അഴുതനദിക്കരയ്ക്കു അപ്പുറം വലിച്ചെറിഞ്ഞത് ഈ പ്രദേശത്തു വച്ചാണെന്നും അതിനു ശേഷം നടരാജപുത്രനായ മണികണ്ഠൻ ആനന്ദ നൃത്തമാടിയെന്നും തന്റെ മകന്റെ നൃത്തം കാണാനായി സാക്ഷാൽ ശ്രീപരമേശ്വരൻ പർവതീസമേതം തന്റെ വാഹനമായ നന്ദിയുടെ പുറത്തു ഇവിടേയ്ക്ക് എഴുന്നള്ളി എന്നുമാണ് പുരാണഭാഷ്യം. അന്ന് തന്റെ വാഹനമായ നന്ദിയെ (കാളയെ ) ഇവിടുത്തെ ഒരു ആഞ്ഞിലിയിൽ ബന്ധിച്ച ശേഷമാണ് ശ്രീ പരമേശ്വരനും പാർവതിയും ഇവിടെ ഇരുന്ന് നൃത്തം ആസ്വദിച്ചതെന്നും പുരാണ കഥകൾ പറയുന്നു.
അങ്ങനെ അന്ന് കാളയെ കെട്ടി പരമശിവനും പാർവതിയും കുടികൊണ്ട സ്ഥലമത്രെ പിൽക്കാലത്തു കാളകെട്ടിയായത് എന്ന് പുരാണം ഉത്ഘോഷിക്കുമ്പോൾ ചരിത്രംഭാഷ്യം മറ്റൊന്നാണ്.
ഉദയനനെതിരെ പടപ്പുറപ്പാട് നയിച്ച അയ്യപ്പനും കൂട്ടാളികളും അവരുടെ ആയുധങ്ങളും മറ്റു ഭക്ഷണ സാധനസാമഗ്രികളുമൊക്കെ കൂടെ കൊണ്ട് പോയിരുന്നത് കാളകളുടെ പുറത്തു വച്ച് കെട്ടിയായിരുന്നുവത്രെ. എന്നാൽ അഴുത നദിക്കരയുടെ അക്കരെ ഹിംസ്ര മൃഗങ്ങൾ ധാരാളമുള്ള കൊടും വനമായതിനാൽ കാളകളെ ഇക്കരെ കരയിൽ ബന്ധിച്ചിട്ടു പോയി എന്നതിനാലാണത്രേ ഈ പ്രദേശത്തിന് കാളകെട്ടി എന്ന വിളിപ്പേര് ലഭിച്ചത് .
എന്ത് തന്നെയായാലും, മലയരയന്മാരുടെ അധികാരപരിധിയിലുള്ള ഈ ക്ഷേത്രമുറ്റത്തെ ആഞ്ഞിലി മരം പക്ഷെ പുരാണത്തിലും ചരിത്രത്തിലുമായി വേരാഴ്ത്തിക്കൊണ്ടാണ് ഇന്നും കാളകെട്ടിയുടെ ഹൃദയത്തിൽ കുടികൊള്ളുന്നത് .
ശിവശക്തി സങ്കല്പമുള്ള കാളകെട്ടിയിലെ ശിവപാർവതീ ക്ഷേത്രം മലയരയ സമുദായത്തിന്റെ പ്രധാനപ്പെട്ട ക്ഷേത്രം കൂടിയാണ്. കാനന പാതയിലെ ഒരു പ്രധാന ഇടത്താവളമായും കാളകെട്ടി ഇന്ന് പ്രസിദ്ധമാണ് .
ശബരിമയിലേക്കുള്ള പദയാത്രാ വഴിയിലേക്ക് പുത്തൻ പരിഷ്കാരങ്ങൾ ഒഴുകിയെത്തുന്ന അഴിമുഖം കൂടിയാണ് കാളക്കെട്ടി. മുണ്ടക്കയത്തുനിന്നും നീണ്ടു പോകുന്ന ബസ് റൂട്ട് ഈ കാനന ക്ഷേത്രത്തെ ആൾ താമസമുള്ള നാടാക്കി മാറ്റിയിരിക്കുന്നു .
ഒരു പകൽ മുഴുവനും കാട്ടിലൂടെയുള്ള നീണ്ട പദയാത്രയ്ക്ക് ശേഷം വീണ്ടും നാടിന്റെ തിരനോട്ടം. ശബരിമലയിലേക്കുള്ള പരമ്പരാഗത യാത്രാവഴിയുടെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളങ്ങളിലേക്കാണ് ഇനിയും നമ്മൾ കടന്നു ചെല്ലുന്നത്. എരുമേലി മുതൽ കാളകെട്ടിവരെയുള്ള വനയാത്രയുടെ പകൽ ക്ഷീണത്തിനൊടുവിൽ തളർന്നു വീണുറങ്ങാനുള്ള അഭയസ്ഥാനം
അഴുത…
കോടമഞ് അരിച്ചിറങ്ങുന്ന വൃശ്ചിക രാത്രിയിൽ ആഴികൂടി പാട്ടുപാടി ഈ അഴുതയിൽ ഒരു രാവുറക്കം
(തുടരും….)