തിരുവനന്തപുരം : ഗാന്ധിവധം നടത്തിയത് ആർ.എസ്.എസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞത് രേഖകളില്ലാതെ. മുഖ്യമന്ത്രി എന്ന പ്രത്യേക അവകാശം ഉപയോഗിച്ച് സഭയിൽ കള്ളം പറഞ്ഞതാണെന്ന് തെളിയുന്ന രേഖകൾ ജനം ടിവിക്ക് ലഭിച്ചു .
സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ ആർ.എസ്.എസാണ് ഗാന്ധിവധത്തിന് പിന്നിലെന്ന് അഭിപ്രായമുണ്ടോ ഉണ്ടെങ്കിൽ അതിന്റെ തെളിവുകളോ രേഖകളോ കൈവശമുണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭിക്കുമോ എന്നതായിരുന്നു വിവരാവകാശം വഴി ഉന്നയിച്ച ചോദ്യം . കഴിഞ്ഞ നവംബർ മൂന്നിനായിരുന്നു ചോദ്യം ഉന്നയിച്ചത് .
എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇല്ലെന്നായിരുന്നു മറുപടി . കയ്യിലില്ലാത്ത രേഖകൾ വിവരാവകാശം വഴി തരാൻ സാധിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രേഖാമൂലം മറുപടി നൽകിയത് .
മാസങ്ങൾക്ക് മുൻപായിരുന്നു നിയമ സഭയിൽ പിണറായിയുടെ വിവാദ പ്രസ്താവന. നിയമസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പറയുന്ന കാര്യങ്ങൾക്ക് പ്രത്യേക അവകാശമുള്ളതിനാൽ കള്ളം പറഞ്ഞാലും കേസെടുക്കാനാകില്ല . ഈ പഴുതുപയോഗിച്ചാണ് മുഖ്യമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കാൻ ശ്രമിച്ചത് .
ഗാന്ധിയെ വധിച്ചത് ആർ.എസ്.എസ് ആണെന്ന് സ്പീക്കറെ അഭിസംബോധന ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത് . എന്നാൽ മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതിനു പിന്നിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ് .
ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസാണെന്ന പരാമർശം നടത്തിയവർക്കെതിരെ ആർ.എസ്.എസ് നിരവധി പ്രാവശ്യം കേസ് നൽകിയിട്ടുണ്ട് . അതിലെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണെന്ന് തെളിയുകയും ചെയ്തതിനെ തുടർന്ന് ആരോപണം ഉന്നയിച്ചവർ മാപ്പു പറയുകയും ചെയ്തിരുന്നു . രാഹുൽ ഗാന്ധിക്കെതിരെ ഈ വിഷയത്തിൽ ഒരു കേസ് ഇപ്പോൾ നടക്കുന്നുമുണ്ട് .
സഭയുടെ പ്രത്യേക അവകാശം ഉപയോഗിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്ന ആരോപണം അന്നു തന്നെ ഉയർന്നിരുന്നു . കോടതിയോ ,. പൊലീസോ. അന്വേഷണ സംഘങ്ങളോ , അന്വേഷണക്കമീഷനോ ഇതുവരെ പരാമർശിക്കാത്ത ഒരു സംഘടനയുടെ പേര് ഗാന്ധിവധ വിഷയത്തിൽ എടുത്തുപയോഗിക്കുന്നത് തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ് .