പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കമെന്ന് ആരോപണം. സിപിഎമ്മിന് സ്വാധീനമുളള ചില ബൂത്തുകളിൽ എൻഡിഎയുടെ ബൂത്ത് ഏജന്റുമാരെ അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രശ്‌നബാധിത ബൂത്തുകൾ പോലും ഇതിലുണ്ട്.
തിരുവല്ല നഗരസഭയിലെ ചുമത്ര ഭാഗത്ത് 93, 94, 95, 96 ബൂത്തുകളിലാണ് സിപിഎം പ്രവർത്തകർ ധാർഷ്ട്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്ക് ബിജെപി പരാതി നൽകി.
ഇതിൽ 94 ാം നമ്പർ ബൂത്താണ് പ്രശ്‌നബാധിത ബൂത്തായി സ്ഥിരീകരിച്ചിട്ടുളളത്. ഈ ബൂത്തിൽ ഉൾപ്പെടെ എല്ലാ ബൂത്തുകളിലും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും സുഗമമായി വോട്ടെടുപ്പ് നടത്താനുളള സാഹചര്യം ഒരുക്കണമെന്നും എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
മുൻ സംസ്ഥാന ധനമന്ത്രി കൂടിയായ തോമസ് ഐസക് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. സിറ്റിംഗ് എംപി ആന്റോ ആന്റണിയാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. എന്നാൽ അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറി മറിഞ്ഞിരുന്നു.
മണ്ഡലത്തിലെ യുവ വോട്ടർമാർക്കിടയിൽ അനിൽ ആന്റണിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും എൻഡിഎയ്‌ക്ക് വിജയസാധ്യതയുണ്ടെന്നുമാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടയിലാണ് സ്വാധീന മേഖലയിലെ ബൂത്തുകളിൽ സിപിഎം കൈയ്യൂക്ക് കാണിക്കാൻ ഒരുങ്ങുന്നത്.